അദാനി ഗ്രൂപ്പും ഇൻ്റർ നാഷണൽ ഹോൾഡിങ് കമ്പനിയും (ഐഎച്സി) ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ സംയോജിത അലുമിനിയം വ്യവസായ പദ്ധതികളിലൊന്ന് ഒഡീഷയിൽ സ്ഥാപിക്കുമെന്ന് കരൺ അദാനി. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതി വിഭവങ്ങളും രാജ്യത്തിന്റെ വ്യവസായ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് കരൺ അദാനി പറഞ്ഞു. യാഥാർഥ്യമാകാൻ പോകുന്ന പദ്ധിതിയുടെ ഭാഗമായി പ്രതിവർഷം 40 ലക്ഷം ടൺ അലുമിന റിഫൈനറി, 20 ലക്ഷം ടൺ അലുമിനിയം സ്മെൽട്ടർ, 10 ലക്ഷം ടൺ ഡൗൺസ്ട്രീം അലുമിനിയം പാർക്ക്, 4,000 മെഗാവാട്ട് ക്യാപ്റ്റീവ് വൈദ്യുത നിലയം, 400 മെഗാവാട്ട് ഹരിതോർജ ഘടകം എന്നിവ സ്ഥാപിക്കും. നിർമാണഘട്ടത്തിൽ 35,000 തൊഴിലവസരങ്ങളും, പ്രവർത്തനം ആരംഭിച്ചാൽ 18,500 സ്ഥിര തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും കരൺ അദാനി പറഞ്ഞു. ഒഡീഷ കിഴക്കൻ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ഹൃദയമാണെന്ന ഗൗതം അദാനിയുടെ കാഴ്ചപ്പാടിനെപ്പറ്റിയും കരൺ അദാനി പ്രസംഗത്തിൽ സൂചിപ്പിച്ചു. ആരംഭിക്കാൻ പോകുന്ന പദ്ധതി ജനങ്ങൾക്ക് തൊഴിലും സാമ്പത്തിക പുരോഗതിയും പുതിയ അവസരങ്ങളും സമ്മാനിക്കുന്നതായിരിക്കുമെന്നും ഒഡീഷയുടെയും ഇന്ത്യയുടേയും വളർച്ചയിൽ ഈ പദ്ധതി പുതിയ അധ്യായത്തിന് തുടക്കമാകുമെന്നും കരൺ അദാനി ചൂണ്ടിക്കാട്ടി.




0 تعليقات