ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണം; ദിവസങ്ങള്‍ക്ക് മുമ്പ് CCTV ക്യാമറകള്‍ മാറ്റിസ്ഥാപിച്ചു, ദുരൂഹത


ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ മാറ്റി സ്ഥാപിച്ചതില്‍ ദുരൂഹത. സംഭാവനാ തട്ടിപ്പ് ആരോപണം ഉയരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്യാമറകള്‍ മാറ്റിയത്. ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് പതിവ് പ്രക്രിയയെന്നാണ് ട്രസ്റ്റ് നല്‍കുന്ന പ്രതികരണം. ദൃശ്യങ്ങള്‍ സിസ്റ്റത്തില്‍ പൂര്‍ണ്ണമായും സൂക്ഷിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി നല്‍കുമെന്നും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ നിഷ്പക്ഷവും വസ്തുതാധിഷ്ഠവുമായ അന്വേഷണത്തിന് ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി ഉത്തരവിട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ സിംഗ് രംഗദ് പറഞ്ഞു. അന്വേഷണത്തില്‍ ഏതെങ്കിലും ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ ഭക്തർ നല്‍കിയ സംഭാവനയില്‍ ക്രമക്കേട് നടന്നതായാണ് ആരോപണം ഉയർന്നത്. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നും ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങള്‍ ക്ഷേത്ര കമ്മിറ്റി ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിക്കാന്‍ ഒരു അന്വേഷണ സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഹേമന്ത് ദ്വിവേദി പറഞ്ഞിരുന്നു. ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍, 1939 ലെ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ആക്ട്, പ്രകാരം വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സാഹചര്യതെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ബന്ധപ്പെട്ട കക്ഷികളില്‍ നിന്നുള്ള മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബികെടിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ സിംഗ് രംഗദ് വ്യക്തമാക്കിയിരുന്നു.



Post a Comment

0 Comments