ചൈനയിലെ ബീജിങിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോയ വിമാനം റഷ്യയിലെ വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി


ദില്ലി: ചൈനയിലെ ബീജിങിൽ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്ക് 230-ലധികം യാത്രക്കാരുമായി പറന്ന ഹൈനാൻ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റഷ്യയിൽ അടിയന്തിരമായി നിലത്തിറക്കി. ഓഗസ്റ്റ് 15-ന് പുറപ്പെട്ട HU753 നമ്പർ എയർബസ് A330-300 വിമാനമാണ് സൈബീരിയൻ വ്യോമപാതയിൽ വച്ച് യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തിയത്. യാത്ര തിരിച്ച് ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ സെൻസറുകൾ സാങ്കേതിക തകരാർ തിരിച്ചറിഞ്ഞത്. തുടർന്ന് പൈലറ്റുമാർ അടിയന്തിര സന്ദേശം നൽകുകയും വിമാനം റഷ്യയിലെ ക്രാസ്നോയാർസ്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയുമായിരുന്നു. മുൻകരുതലിന്റെ ഭാഗമായി റൺവേയിൽ റഷ്യൻ അടിയന്തിര രക്ഷാസേനയെ സജ്ജമാക്കി നിർത്തിയിരുന്നു. പ്രാദേശിക സമയം രാവിലെ 6:28-ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്കോ വിമാനത്തിനോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് റഷ്യൻ എമർജൻസി മന്ത്രാലയം സ്ഥിരീകരിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഹൈനാൻ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കുന്നതിനായി മറ്റൊരു വിമാനം ക്രാസ്നോയാർസ്കിലേക്ക് അയക്കുമെന്ന് എയർലൈൻസ് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി.



Post a Comment

0 Comments