'കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു'; മൈ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി.

 

തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പൊലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്റ്റേഷനുകള്‍ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചെന്നും അതേ പോലെയാകും മൈ പൊലീസ് സ്റ്റേഷനുകള്‍ എന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മൂന്നുമാസം കൊണ്ടാണ് ആഭ്യന്തര വകുപ്പ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്. ഈ ശ്രമം ലോകത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി കൊടുക്കാന്‍ ചെന്നാല്‍ അവിടെ നിന്ന് നീതി കിട്ടുമെന്ന് ബോധ്യമുണ്ടാക്കണം. കുറ്റകൃത്യത്തിന്റെ സ്വഭാവം മാറി. ക്രൂരമായ കൊലപാതകങ്ങളാണ് നടക്കുന്നത്. ലഹരിയുടെ സ്വാധീനമാണ് അതിനു പിന്നില്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരള പൊലീസിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയാണ് മൈ പൊലീസ് സ്റ്റേഷനുകള്‍ എന്നും സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പൊലീസിനും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ജനസൗഹൃദമായി മാറണം. ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണം ആയിരുന്നു ഒരുകാലത്ത് പൊലീസുകാര്‍. 484 പൊലീസ് സ്റ്റേഷനുകള്‍ ഒരേ കളറായി. മാറുന്നത് പെയിന്റുകള്‍ മാത്രമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഹൊറര്‍ സിനിമയിലെ കെട്ടിടങ്ങള്‍ പോലെയായിരുന്നു പൊലീസ് സ്റ്റേഷനുകൾ. സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ആക്രി കടകളെ പോലെ വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. കുറ്റവാളികള്‍ മാത്രമല്ല പൊലീസ് സ്റ്റേഷനുകളില്‍ പോകുന്നത്. കുറ്റം ചെയ്യുന്നവര്‍ ആണ് പൊലീസിനെ പേടിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



إرسال تعليق

0 تعليقات