സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ കനത്ത മഴയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലവെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം ചില പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പിലുണ്ട്. ജാസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ മേഖലകളിലെ വിവിധയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് വൻതോതിൽ വെള്ളപ്പൊക്കമുണ്ടാകാനും അതിശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നു കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. മക്ക മേഖലയിലെ താഇഫ്, അൽ കാമിൽ, അദ്ഹം തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മദീനയിലെ അൽ ഐസ്, അൽ മഹ്ദ്, ബദർ എന്നീ പ്രദേശങ്ങളിൽ മിതമായ മഴയുടെ ഓറഞ്ച് അലർട്ടും റാബിഗ്, ജിദ്ദ, അൽ ഖുർമ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ അതിർത്തി പ്രദേശങ്ങൾ, ജാസാൻ, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ, റിയാദ് മേഖല എന്നിവിടങ്ങളിലും ശക്തമായ കാറ്റോടെ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, കിഴക്കൻ സൗദി അറേബ്യയുടെ തീരദ്ദേശ മേഖലകളിൽ രാത്രിയിലും പുലർച്ചെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ ഇടയുണ്ട്. ഇത് റോഡുകളിലെ കാഴ്ചപരിധി കുറയ്ക്കും. മോശം കാലാവസ്ഥ നിലനിൽക്കുമ്പോഴും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂട് തുടരും. മദീനയിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ദമ്മാമിൽ 46 ഡിഗ്രിയും റിയാദ്, ബുറൈദ എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്ന ഉയർന്ന താപനില. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.


.gif)


0 Comments