ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം, അന്തിമ റിപ്പോര്‍ട്ട് നല്‍കി


പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേവസ്വം വിജിലന്‍സാണ് നെയ്യ് ക്രമക്കേടില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം വിജിലന്‍സ് എസ്പി റിപ്പോര്‍ട്ട് കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതാണ് റിപ്പോര്‍ട്ട്. മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയില്‍ എത്തിക്കുന്നതിനു മുമ്പ് മാറ്റിയതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഓര്‍ഡര്‍ ചെയ്ത നെയ്യ് പൂര്‍ണ്ണമായും എത്തിയിട്ടില്ലെന്നും നിഗമനമുണ്ട്. പത്തനംതിട്ട ഡയറിയില്‍ നിന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയത് എന്നാണ് വിവരം. നെയ്യ് എത്തിക്കുന്നതിന് കരാറുകാരന്‍ കുറഞ്ഞ തുക കോട്ട് ചെയ്തത് സംശയാസ്പദമാണെന്നാണ് വിലയിരുത്തല്‍. വിശദമായ അന്വേഷണം വേണമെന്നും ദേവസ്വം വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ദേവസ്വം വിജിലന്‍സ് കണ്ടെത്തലില്‍ പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധന നടത്തും എന്നാണ് വിവരം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. പമ്പയില്‍ നെയ്യ് എത്തിച്ചപ്പോള്‍ ആവശ്യമായ പരിശോധന നടത്താതെയാണ് നെയ്യ് സന്നിധാനത്തേക്ക് കയറ്റി ആയച്ചത് എന്നും കണ്ടെത്തിയുണ്ട്. വിജിലന്‍സ് എസ്പി എം ജെ സോജന്റെ നേതൃത്വത്തിലാണ് നെയ്യ് ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്നത്. ക്രമക്കേടില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുന്‍ ബോര്‍ഡ് ആംഗം എ അജികുമാര്‍, മുരാരി ബാബു എന്നിവരാണ് പ്രതികള്‍. എന്നാല്‍ ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. 2025ലെ മകരവിളക്ക് കാലയളവില്‍ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. ഇതിനായി വിളിച്ച ടെന്‍ഡറില്‍ ആറ് സ്ഥാപനങ്ങള്‍ പങ്കാളികളായി. ഈ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ടെന്‍ഡര്‍ റദ്ദാക്കി കരാര്‍ മില്‍മയ്ക്ക് നല്‍കി. സാധാരണ നെയ്യ് ഉപയോഗിക്കുമ്പോള്‍ ഒരു കൂട്ട് അരവണ ഉണ്ടാക്കാന്‍ പത്ത് ലിറ്റര്‍ നെയ്യ് വേണ്ടിവരുന്ന സ്ഥാനത്ത് മില്‍മ നെയ്യാകുമ്പോള്‍ ഏഴ് മുതല്‍ ഏഴര ലിറ്റര്‍ മതിയാകും. ഇതിനാലാണ് മില്‍മയ്ക്ക് മുന്‍ഗണന നല്‍കാന്‍ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ദേവസ്വം കമ്മീഷണര്‍ എതിര്‍ത്തെങ്കിലും ഈ നിലപാട് തള്ളി മില്‍മയ്ക്ക് കരാര്‍ നല്‍കാന്‍ പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും തീരുമാനമെടുത്തു. ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ഥാപനം ഒരു ലിറ്റര്‍ നെയ്യ്ക്ക് 369രൂപ കോട്ട് ചെയ്തപ്പോള്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510രൂപയാണ് ചെലവാക്കിയത്. ഇത്തരത്തില്‍ 1.65ലക്ഷം ലിറ്റര്‍ നെയ്യ് മില്‍മയില്‍ നിന്നും വാങ്ങിയതിലൂടെ ബോര്‍ഡിന് 2.27കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.



إرسال تعليق

0 تعليقات