കൊച്ചി മെട്രോയുടെ പേര് മാറ്റം: ശുപാർശ നൽകിയത് കേന്ദ്രത്തിൻ്റെ മാർഗനിർദേശ പ്രകാരമെന്ന് KMRL


കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റാന്‍ ശുപാര്‍ശ നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമെന്ന് കെഎംആര്‍എല്‍.
ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍ കമ്പനി, സംസ്ഥാനത്തിന്റെ പേരില്‍ അറിയപ്പെടണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം. മെട്രോയുടെ പേരുമാറ്റത്തില്‍ നടക്കുന്ന വിവാദങ്ങള്‍ തെറ്റിദ്ധാരണയെ തുടര്‍ന്നുള്ളതെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. നിലവില്‍ കൊച്ചി മെട്രോയുടെ പേര് തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമാണ് പേരുമാറ്റുക എന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് മാറ്റി കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്നാക്കണമെന്ന കെഎംആര്‍എല്ലിന്റെ ശുപാര്‍ശയാണ് വിവാദമായത്. കെഎംആര്‍എല്‍ എം ഡി ലോക്‌നാഥ് ബഹ്‌റയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൊച്ചിക്ക് പുറമേ സംസ്ഥാനമൊട്ടാകെ നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് കെഎംആര്‍എല്‍ പേര് മാറ്റത്തിനായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. കോഴിക്കോട് തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആര്‍എല്ലിനാണ്. പേര് മാറ്റത്തിന് ശുപാര്‍ശ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് പരിഗണനയില്‍ ഇല്ലെന്നും സര്‍ക്കാര്‍ അറിയാതെയാണ് കെഎംആര്‍എല്‍ പേര് മാറ്റുന്നതെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നത് കേരളം മെട്രോ റെയില്‍ ലിമിറ്റഡ് ആക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തെന്ന കെഎംആര്‍എല്ലിന്റെ പ്രസ്താവന തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിന് പിന്നാലെ പേര് മാറ്റത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും, ശുപാർശ നൽകുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി കെഎംആർഎല്‍ എംഡി രംഗത്തെത്തുകയും ചെയ്തിരുന്നു.



Post a Comment

0 Comments