‘നടക്കുന്നത് വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം’: എം വി ​ഗോവിന്ദൻ മാസ്റ്റർ


കേരളത്തിൽ തുടരുന്ന പവർകട്ടിനെ വിമർശിച്ച് എം വി ​ഗോവിന്ദൻ മാസ്റ്റർ. കേരളത്തെ ആകെ ഇരുട്ടിലേക്ക് നയിക്കുകയും ജനങ്ങളെ ദുരിതത്തിൽ ആഴ്ത്തുകയും ചെയ്യുന്ന നിലപാടാണ് സർക്കാരി​ന്റേതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള വലിയ നീക്കം നടക്കുന്നുണ്ടെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോർപ്പറേറ്റ് കമ്പനികൾക്ക് ലാഭം കൊയ്യാനുള്ള പദ്ധതികളായിട്ടാണ് സർക്കാർ നിലപാട് മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദുരിതത്തിൽ ആഴ്ത്തുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാർ ഏർപ്പെടുത്തിയ കരാർ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് യുഡിഎഫ് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ ഉണ്ടാക്കിയതിന്റെ ഭാഗമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആണ് കരാർ റദ്ദാക്കിയത്. അതിൻറെ കൃത്യമായ വിവരം ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞുവെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെ എസ് അരുൺകുമാറിനെതിരായ കേസിലും ​ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. വിദൂരമായ വിമർശനം പോലും അംഗീകരിക്കാൻ സാധിക്കുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തിന്റെ മുകളിലുള്ള കടന്നാക്രമണങ്ങൾ കേട്ടുകേൾവി ഇല്ലാത്തതുപോലെ നടക്കുന്നു. അടിയന്തരാവസ്ഥക്കാലത്തിന് സമാനമായ സാഹചര്യമാണ്. ഒരു മാധ്യമ സ്ഥാപനത്തിൻറെ ന്യൂസ് റൂമിൽ പൊലീസ് കടന്നുകയറുന്ന സ്ഥിതി റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ടുണ്ടായി. വലതുപക്ഷ മാധ്യമങ്ങൾക്ക് ഇതൊരു പ്രശ്നമായി തോന്നുന്നില്ല. മാധ്യമ സ്ഥാപനത്തി​ന്റെ ഉടമയ്ക്ക് എന്തെങ്കിലും കേസ് ഉണ്ടെങ്കിൽ അത് അങ്ങനെ കൈകാര്യം ചെയ്യാം. അതിൻറെ പേരിൽ ന്യൂസ് റൂമിൽ കടന്നുകയറുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.



Post a Comment

0 Comments