ചന്ദനക്കാംപാറ-കാഞ്ഞിരക്കൊല്ലി റോഡിൽ യാത്ര ദുഷ്കരം


പയ്യാവൂർ: ചന്ദനക്കാംപാറ-കാഞ്ഞിരക്കൊല്ലി റോഡിലെ ടാറിങ് തകർന്ന് കുണ്ടും കുഴിയുമായതോടെ യാത്രാദുരിതത്തിൽ പ്രദേശവാസികൾ. പാടാംകവല, ചീത്തപ്പാറ, ആനിക്കോട്, കൊട്ടാടിക്കവല, കാഞ്ഞിരക്കൊല്ലി പ്രദേശങ്ങളിലുളളവരാണ് പ്രയാസപ്പെടുന്നത്. സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് നിത്യവും ഇതുവഴി കടന്നുപോകുന്നത്. ഓട്ടോറിക്ഷകൾ ഇതുവഴിയുള്ള യാത്രക്ക് തയ്യാറാകാത്ത സ്ഥിതിയിലാണ്. യാത്രാദുരിതംമൂലം കാഞ്ഞിരക്കൊല്ലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങിളിലേക്ക് എത്താറുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞവർഷം ഈ റോഡ് നന്നാക്കാൻ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനാൽ പണി നടത്താനായില്ല. ബന്ധപ്പെട്ട അധികൃതർ ഈ റോഡിനോട് കാണിക്കുന്ന അവഗണനയിൽ മേഖലയിലെ സംയുക്ത ഓട്ടോതൊഴിലാളി യൂണിയനുകളും വിവിധ സ്വാശ്രയസംഘങ്ങളും പ്രതിഷേധിച്ചു. യോഗത്തിൽ ശ്രേയസ് സംഘം പ്രസിഡന്റ്‌ തോമസ് കളരിക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കിഴക്കേത്തലക്കൽ, ഷാജി പാറമ്പുഴ, ശിവദാസൻ പാലത്തൂർ, സോജൻ പാട്ടത്തിൽ, ഓട്ടോതൊഴിലാളി യൂണിയൻ ഭാരവാഹികളായ മനോജ് ഉമ്മത്താഴത്ത്, ബിനോയ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments