രാജ്യത്ത് ചില്ലറ വ്യാപാരമേഖലയിൽ പണപ്പെരുപ്പം കഴിഞ്ഞ മാസം 6.95 ശതമാനമായി കുതിച്ചുയർന്നു. 2020 ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പണപ്പെരുപ്പം ആറ് ശതമാനം കടക്കരുതെന്ന് റിസർവ് ബാങ്ക് നിഷ്‌കർഷിച്ചിരിക്കെയാണ് ഈ അതിരുവിട്ട പോക്ക്. ഇക്കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലും പണപ്പെരുപ്പം ആറ് ശതമാനത്തിൽ കൂടുതലായിരുന്നു.മാർച്ച് 22 മുതൽ ഇന്ധനവില തുടർച്ചയായി വർധിക്കുന്നത് ഈ മാസത്തെ പണപ്പെരുപ്പ കണക്കുകളിൽ പൂർണമായും വന്നിട്ടില്ല. ഇതുകൂടി വരുന്നതോടെ ഏപ്രിൽമുതലുള്ള പണപ്പെരുപ്പനിരക്ക് കൂടുതൽ ഉയരും. എല്ലാ മേഖലകളിലും വിലക്കയറ്റം രൂക്ഷമാണ്. ഭക്ഷ്യസൂചികയിൽ വർധന 7.68 ശതമാനമാണ്. ഓരോ ഇനവും എടുത്താൽ, ഭക്ഷ്യഎണ്ണ–- 18.79, പച്ചക്കറികൾ– -11.64, മാംസം, മത്സ്യം– -9.63, ധാന്യങ്ങൾ–- 4.93 ശതമാനം എന്ന ക്രമത്തിലാണ് പണപ്പെരുപ്പ നിരക്ക്. വസ്‌ത്ര, പാദരക്ഷ മേഖലയിൽ 9.40 ശതമാനം. ഇന്ധനങ്ങൾ– -7.52, പലവക– -7.02 ശതമാനം എന്നിങ്ങനെയും മാർച്ചിൽ പണപ്പെരുപ്പം രേഖപ്പെടുത്തി.