കണ്ണൂർ: തെറ്റായ പ്രവണതകൾ തിരുത്താത്ത ഉദ്യോഗസ്ഥരോട് സന്ധിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു .കണ്ണൂരിൽ പി ഡബ്ല്യു ഡി കോംപ്ലക്സിൻ്റെ ഒന്നാംഘട്ട കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. ജനജീവിതവുമായി ദൈനംദിന ബന്ധമുള്ള വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. അതിൻ്റെ ഓഫീസുകൾ പൊതുജനങ്ങൾക്ക് ആശ്വാസ കേന്ദ്രങ്ങളായി മാറണം. ഭൂരിപക്ഷം ഉദ്യോഗസ്ഥരും കരാറുകാരും കൃത്യമായും നല്ലനിലയിലും പ്രവർത്തിക്കുന്നവരാണ്. എന്നാൽ ഒരൂ ചെറുവിഭാഗം അങ്ങിനെയല്ല.ചില അവിശുദ്ധ സഖ്യങ്ങൾ ഇങ്ങനെയുണ്ടാവുന്നുണ്ട്. അത്തരക്കാരെ തിരുത്തി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ ശ്രമം. തിരുത്താൻ തയ്യാറാവത്തവരോട് സന്ധിയില്ല.മന്ത്രി പറഞ്ഞു. ജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഗണിക്കണം. ഓഫീസുകൾ ജനസൗഹൃദമാവണം. സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം. ഓഫീസ് കെട്ടിടത്തിൻ്റെ മനോഹാരിത പോലെ തന്നെ പ്രധാനമാണ് ജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും.
മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ എ മുഹമ്മദ്, എക്സിക്യുട്ടീവ് എഞ്ചിനീയർ കെ ജിഷാകുമാരി, എക്സിക്യുട്ടീവ് എഞ്ചിനീയർ വി പി സാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 2 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.
ആറ് നിലകളിലായി വിഭാവനം ചെയ്ത കോംപ്ലക്സിൻ്റെ ഒന്നാം ബ്ലോക്കിൻ്റെ അടിത്തറയും താഴത്തെ നിലയും മാണ് പൂർത്തീകരിച്ചത്. .5350 ചതുരശ്ര അടിയുള്ള താഴെ നിലയിൽ പാർക്കിംഗ്, ലോബി, സ്റ്റേഷനറി, യു പി എസ് റൂം, ടോയ്ലറ്റ്, ലിഫ്റ്റ്, ഇലക്ട്രിക്കൽ റൂം എന്നിവയാണുള്ളത്. ഇവിടെ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ, നിരത്ത് പരിപാലന ഓഫീസുകൾ പ്രവർത്തിക്കും.