മൂന്നാർ :വട്ടവട പാമ്പാടുംഷോലയിൽ അതിരാവിലെ മഞ്ഞുകാണാനെത്തുന്നവരിൽ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ രസീതു നൽകി പണപ്പിരിവ് നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിൽ പാമ്പാടുംഷോലയിൽ മഞ്ഞു വീണു കിടക്കുന്നത് കാണാനെത്തിയ സഞ്ചാരികളിൽ നിന്നാണ് 150 മുതൽ 450 രൂപ വരെ വാങ്ങിയതായി ആക്ഷേപമുയർന്നത്.
പണം നൽകാതെ വാഹനം നിർത്തിയിറങ്ങിയവരിൽ നിന്നു 2000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടെന്നും സഞ്ചാരികൾ പറഞ്ഞു. വട്ടവട മേഖലയിലെത്തുന്ന സഞ്ചാരികളിൽ നിന്നു പണപ്പിരിവ് നടത്തുന്നതു സംബന്ധിച്ച് വെള്ളി രാവിലെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പിഴയീടാക്കാതെ സഞ്ചാരികളെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി പാമ്പാടുംഷോല ദേശീയ ഉദ്യാനത്തിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പുൽമേടുകളിൽ മഞ്ഞു വീണു കിടക്കുന്നത് കാണാൻ ഒട്ടേറെ സഞ്ചാരികളാണ് വട്ടവട പാമ്പാടും ഷോല മേഖലകളിലെത്തുന്നത്.