കണ്ണൂർ: എഐ ക്യാമറ വിവാദം കൊഴുക്കുന്നതോടെ പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടുപോകുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ഉടൻ ധാരണാപത്രം ഒപ്പിടില്ലെന്ന് വ്യക്തമായി. ഇതോടെ മേയ് 20 മുതൽ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടക്കില്ല.
പ്രതിപക്ഷം പദ്ധതിക്കെതിരേ ശക്തമായി രംഗത്തുവരികയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ സർക്കാർ സമ്മർദ്ദത്തിലായിരുന്നു. പിന്നാലെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
എന്നാൽ ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിക്കുകയും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് ആരോപണം നീളുകയും ചെയ്തതോടെയാണ് പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടുപോയത്. ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി ഇതുവരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ നൽകിയിട്ടില്ല.
ഏപ്രിൽ 20 മുതൽ എഐ ക്യാമറകൾ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചാണ് നേരത്തെ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ ഒരുമാസം ബോധവത്കരണം എന്ന നിലപാടിലേക്ക് സർക്കാർ മാറിയിരുന്നു.
ഈ കാലയളവിൽ നിയമലംഘകർക്ക് മുന്നറിയിപ്പ് നോട്ടീസ് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. നോട്ടീസ് അയയ്ക്കുന്നതിന്‍റെ ഭാരിച്ച സാമ്പത്തിക ചിലവ് ആര് വഹിക്കുമെന്ന കെൽട്രോണും മോട്ടാർ വാഹന വകുപ്പും തമ്മിലുള്ള തർക്കമാണ് ഇതിന് കാരണം.