രണ്ട് തടവുപുള്ളികൾക്ക് എൽഎൽബി പഠിക്കാൻ അനുമതി നൽകി ഹൈക്കോടതി. കൊലക്കേസിലുൾപ്പടെ പ്രതികളായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ എൽഎൽബി പഠനത്തിനാണ് അനുമതി നൽകിയത്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. തടവുശിക്ഷ കൊണ്ട് പ്രതികളിൽ ഉദ്ദേശിക്കുന്ന പരിവർത്തനത്തിന് വിദ്യാഭ്യാസം സഹായകമാകുമെന്ന് ഹൈക്കോടതി പരാമർശിച്ചു. സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ തടവുകാരില്‍ ഉണ്ടാക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയും. തടവിലെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇതു വഴിയൊരുക്കും. അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.കണ്ണൂര്‍ ചീമേനിയിലെ തുറന്ന ജയിലിലെ സുരേഷ്ബാബു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വി. വിനോയ് എന്നിവർ പഠനത്തിനായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഓൺലൈനായി പഠനം നടത്താനുള്ള അനുമതി നൽകുകയായിരുന്നു. നിലവിൽ എൽഎൽബി ഓൺലൈനായി ചെയ്യാനുള്ള നിയമസാധുതയില്ലെങ്കിലും കോടതിയുടെ അനുമതി ലഭിച്ചാൽ ഓൺലൈനായി അഡ്മിഷൻ നൽകാൻ സാധിക്കുമെന്നും കാലിക്കറ്റ് സർവ്വകലാശാലയിലെയും എംജി സർവ്വകലാശാലയിലെയും അധ്യാപകർ അറിയിച്ചു.ഇരുവരും 2023-24 അധ്യയനവര്‍ഷത്തെ എല്‍.എല്‍.ബി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ വിജയിച്ചിരുന്നു. മൂന്നുവര്‍ഷത്തെ കോഴ്‌സിന് സുരേഷ് ബാബുവിന് മലപ്പുറം കെ.എം.സി.ടി. ലോ കോളേജിലും വിനോയിക്ക് അഞ്ചുവര്‍ഷത്തെ കോഴ്സിന് പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. ഫീസടയ്ക്കാനുള്ള നടപടികൾക്കായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും പ്രവേശനം പൂർത്തിയാക്കാനും കോടതി ഇരുവരുടെയും ബന്ധുക്കളോട് നിർദേശിച്ചു.
Tuesday 7 November 2023
Home
Unlabelled
തടവുപുള്ളികൾക്ക് പഠിക്കാൻ അവസരം; ഓൺലൈൻ എൽഎൽബി പഠനത്തിന് ഹൈക്കോടതിയുടെ അനുമതി
തടവുപുള്ളികൾക്ക് പഠിക്കാൻ അവസരം; ഓൺലൈൻ എൽഎൽബി പഠനത്തിന് ഹൈക്കോടതിയുടെ അനുമതി

About We One Kerala
We One Kerala