തിരുവനന്തപുരം: 2025 മാർച്ച് മാസത്തോടെ കേരളത്തിലെ ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ച് ലക്ഷമാക്കി ഉയർത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഇതിനു വേണ്ടി 2024-25 സാമ്പത്തിക വർഷ കാലയളവിൽ 1,132 കോടി രൂപ ചെലവിടും. ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വർഷം കൊണ്ട് 10,000 കോടി രൂപയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ലൈഫ് ഭവന പദ്ധതി. 2025 മാര്‍ച്ച് 31നകം ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ലൈഫ് പദ്ധതിയിൽ നാളിതുവരെ 17,104.87 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 1,966.36 കോടി ചെലവഴിച്ചു. അടുത്ത സാമ്പത്തിക വർഷത്തേക്ക് 1,132 കോടി രൂപ മാറ്റിവെക്കുമെന്നും ബജറ്റിൽ ധനമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ അടുത്ത രണ്ട് വർഷം കൊണ്ട് 10,000 കോടി രൂപ ചെലവഴിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയുടെ സംസ്ഥാന വിഹിതമായി 208 കോടി രൂപ വകയിരുത്തി.