തിരുവനന്തപുരം: വിദേശമദ്യം കേരളത്തിൽ ഉത്പാദിപ്പിച്ച് അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ സംസ്ഥാന സർക്കാരിന് ആലോചനയെന്ന് സൂചന. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. മദ്യക്കയറ്റുമതി സംബന്ധിച്ചു വിശദമായ പഠനം നടത്താൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. മദ്യക്കയറ്റുമതിക്ക് സാധ്യതകൾ ഏറെയുണ്ടെന്നാണ് സമിതിയുടെ റിപ്പോർട്ട്.മദ്യക്കയറ്റുമതി എങ്ങനെയാണ് സംസ്ഥാനത്തിന് നേട്ടമാകുന്നതെന്ന് ചൂണ്ടിക്കാട്ടി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. കരീബിയൻ പ്രദേശത്തെ ചെറു ദ്വീപായ ഗൗഡലൂപ്പിൻ്റെ മദ്യ ഉത്പാദനവും കയറ്റുമതിയും ചൂണ്ടിക്കാട്ടിയായിരുന്നു തുമ്മാരുകുടിയുടെ കുറിപ്പ്.കേരളത്തിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഗൗഡലൂപ്പിലെ പ്രധാന വരുമാന മാർഗം അവിടെ ഉണ്ടാക്കുന്ന മദ്യങ്ങളുടെ കയറ്റുമതി ആണെന്നായിരുന്നു കുറിപ്പിൽ വ്യക്തമാക്കിയത്. കൂടാതെ, വിദേശരാജ്യങ്ങളിൽ മലയാളികളടക്കം നടത്തുന്ന മദ്യ വ്യവസായത്തെക്കുറിച്ചും കുറിപ്പിലുണ്ടായിരുന്നു.കേരളത്തിൽ ആധുനികമായ ഒരു മദ്യനയം ഉണ്ടാകേണ്ട ആവശ്യകതയാണ് മുരളി തുമ്മാരുകുടി കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ തനതായ സാധ്യതകൾ ഉപയോഗിച്ച് നമ്മുടെ ബ്രാൻഡിൽ ലോകോത്തരമായ മദ്യം ഉത്പാദിപ്പിക്കുകയും ലോകമെങ്ങും വിതരണം ചെയ്യുകയും ചെയ്യുന്ന കാലം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറയാതെ പറഞ്ഞു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതിനിടെയാണ് സംസ്ഥാന ബജറ്റിലെ സർക്കാരിൻ്റെ തീരുമാനവും ശ്രദ്ധേയമാകുന്നത്.
Monday 5 February 2024
Home
. NEWS kerala
മുരളി തുമ്മാരുകുടി പറഞ്ഞത് ഫലിക്കുമോ, കേരളം മദ്യം കയറ്റുമതി ചെയ്യുമോ? ബജറ്റിൽ സൂചന