പായം ഗ്രാമപഞ്ചായത്തിലെ ആനപ്പന്തിക്കവല സ്‌മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം രജിസ്ട്രേഷന്‍-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിച്ചു.
പ്രൊജക്ടർ സംവിധാനം, കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ച് ആധുനിക രീതിയിലാണ് അങ്കണവാടി ഒരുക്കിയത്. രണ്ട് ശിശുസൗഹൃദ ടോയ്ലറ്റ്, കിച്ചൺ എന്നിവയുമുണ്ട്. 'കിളിക്കൂട്' എന്നാണ് പേര് നൽകിയിട്ടുള്ളത്.
ഐ സി ഡി എസ് 17 ലക്ഷം, ജില്ലാപഞ്ചായത്ത് അഞ്ച് ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് പദ്ധതിക്കായി തുക അനുവദിച്ചത്. ബാക്കി തുക ഗ്രാമപഞ്ചായത്ത് വഹിച്ചു. അങ്കണവാടി ഒരുക്കുന്നതിന് 27 ലക്ഷവും കുടിവെള്ളത്തിനായി രണ്ടു ലക്ഷവും, റോഡ് സൗകര്യം ഒരുക്കുന്നതിന് ഏഴ് ലക്ഷവുമാണ് ചെലവഴിച്ചത്.
അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് ജില്ലാ സെൽ പ്രോഗ്രാം ഓഫീസർ സി എ ബിന്ദു പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ (ഇൻ ചാർജ്ജ്) എം സി രമ്യ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥലം വിട്ടുനൽകിയവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ആദരിച്ചു.
പരിപാടിയിൽ ഹരിതകർമ്മസേന 100 ശതമാനം യൂസർഫി പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ ഹരിതകർമ്മ സേനയെ ആദരിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, അംഗം അഡ്വ. ഹമീദ് കണിയാട്ടയിൽ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി, വൈസ് പ്രസിഡണ്ട് അഡ്വ. എം വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ പി എൻ ജെസ്സി, വി പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, ആസൂത്രണ സമിതി അധ്യക്ഷൻ എൻ അശോകൻ, ഹരിതകേരള മിഷൻ ആർ പി ജയപ്രകാശ് പന്തക്ക, സി ഡി പി ഒ ബിജി തങ്കപ്പൻ, ഐ സി ഡി എസ് സൂപ്പർവൈസർ കെ ഗ്രീഷ്‌മ, സി ഡി എസ് ചെയർപേഴ്സൺ സ്മിത രജിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീന കുമാരി പാല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.