തലശ്ശേരിയുടെ ചരിത്രവും പൈതൃകവും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് സാഹിത്യ സെമിനാർ. തലശ്ശേരി നഗരസഭ നടത്തുന്ന തലശ്ശേരി കാർണിവലിന്റെ ഭാഗമായി നടത്തിയ സാഹിത്യ സെമിനാർ പുതിയ അറിവുകളുടെ ഇടംകൂടിയായി മാറി.
പുരാതന - മധ്യകാല - ആധുനിക ഇന്ത്യൻ ചരിത്രത്തിൽ തന്നെ സവിശേഷമായ ചരിത്ര സ്ഥാനങ്ങൾ അടയാളപ്പെടുത്തുന്ന നാടാണ് തലശ്ശേരിയെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ഔന്നത്യം പുലർത്തിയ നാടാണ് തലശ്ശേരിയെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ച് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള കൂട്ടായ്മയാണ് തലശ്ശേരി കാർണിവലിലൂടെ രൂപപ്പെട്ടത്. ഉദാത്ത മാനവികതയുടെ സന്ദേശമാണ് കാർണിവൽ പകരുന്നതെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാരായി രാജൻ അധ്യക്ഷത വഹിച്ചു. നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ സാംസ്കാരിക വാണിജ്യ വിദ്യാഭ്യാസ കായിക സംസ്കാരത്തിൻറെ ഉന്നത സ്ഥാനമായി തലശ്ശേരി നിലകൊണ്ടുവെന്ന് ചിത്രകാരനും പ്രഭാഷകനുമായ കെ കെ മാരാർ പറഞ്ഞു. തലശ്ശേരി തുറമുഖത്തു കൂടി കയറ്റുമതി വന്നതോടെ ധാരാളം വിദേശികൾ തലശ്ശേരിയിലെക്കെത്തി. ഇതിലൂടെ പുതിയ ഭാഷാപദങ്ങൾ, ഭക്ഷണം, വസ്ത്രം, ജീവിത രീതി തുടങ്ങിയവ തലശ്ശേരിക്കാർക്കും തലശ്ശേരിയുടെ സംസ്കാരം തിരിച്ചും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുന്നേ തലശ്ശേരിയിലെ ജനങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ കഴിയുന്ന സാമൂഹ്യ സംവിധാനം നിലവിലുണ്ടായിരുന്നുവെന്നും കെ കെ മാരാർ പറഞ്ഞു.
ആധുനിക ലോകത്തോടൊപ്പം നടക്കാൻ തലശ്ശേരിക്കും കഴിഞ്ഞെന്ന് എതിർദിശ സുരേഷ് പറഞ്ഞു. എല്ലാവരേയും അവനവനിലേക്ക് ആകർഷിക്കാൻ കഴിയുന്ന മാന്ത്രികത തലശ്ശേരിക്കാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാതിനിർമാർജനം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങി പുരോഗമനപരമായ ഇടപെടലുകൾക്കായി തലശ്ശേരിയിൽ നേരത്തെ സാംസ്കാരിക കൂട്ടായ്മകൾ രൂപപ്പെട്ടുവെന്ന് ബ്രണ്ണൻ കോളജ് മലയാളം വിഭാഗം അധ്യാപിക ഡോ. കെ വി മഞ്ജുള പറഞ്ഞു.
തലശ്ശേരി നഗരസഭ കൗൺസിലറും എഴുത്തുകാരിയുമായ പ്രമീള ടീച്ചറെ സ്പീക്കർ ആദരിച്ചു. വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി, സ്ഥിരംസമിതി അധ്യക്ഷരായ എം വി ജയരാജൻ, ടി സി അബ്ദുൽഖിലാബ്, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയിൽ ഗവ. കോളജ് മലയാള വിഭാഗം അധ്യാപിക ഡോ. പി പ്രജുള, സി പി ഹരീന്ദ്രൻ, ടി എം ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.