ആർ ജി കർ ബലാത്സംഗക്കേസ്; പശ്ചിമബംഗാൾ സർക്കാർഹൈക്കോടതിയെ സമീപിച്ചു


കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം വിധിച്ചതിന് പിന്നാലെ പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതിയിലാണ് സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചത്. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ദേബാങ്ഷു ബസാകിന് മുമ്പാകെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് കോടതി.ജീവപര്യന്തം ശിക്ഷ വിധിച്ചത്.പ്രതി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്ന് പറഞ്ഞ കോടതി പ്രതിക്ക് അരലക്ഷം രൂപ പിഴയും വിധിച്ചു. സംസ്ഥാന സർക്കാർ മരിച്ച ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.കൊൽക്കത്ത സിയാൽദാ കോടതിയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന വാദം തള്ളിയ കോടതി പ്രതിയ്ക്ക് മാനസാന്തരപ്പെടാനുള്ള അവസരം നിഷേധിക്കരുതെന്നും പറഞ്ഞു.അതേസമയം നഷ്ടപരിഹാര തുക വേണ്ടെന്നും നീതിയാണ് ആവശ്യമെന്നും മരിച്ച വനിതാ ഡോക്ടറുടെ കുടുംബം ഇന്നലെ പ്രതികരിച്ചു.

2024 ഓഗസ്റ്റ് ഒമ്പതിന് പ്രതി യുവ ഡോക്ടറെ ബലാത്സംഗത്തിനിരകയാക്കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ജോലിയിലെ ഇടവേളക്കിടയില്‍ സെമിനാര്‍ മുറിയില്‍ വിശ്രമിക്കാൻ പോയ യുവ ഡോക്ചറെ ലോക്കല്‍ പൊലീസിലെ സിവിക് വളണ്ടിയറായ സഞ്ജയ് ബലാത്സംഗം ചെയ്യുകയായിരുന്നു. മറ്റൊരു ജൂനിയര്‍ ഡോക്ടറായിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലര്‍ച്ചെ 4.03ന് സഞ്ജയ് സെമിനാര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷം ഇയാള്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുറ്റം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കൊല്‍ക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു.



Post a Comment

0 Comments