വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു


കണ്ണൂരില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. തയ്യില്‍ സ്വദേശി ശരണ്യയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമാണ് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ ശ്രമം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ഉള്ളതിനാല്‍ ശരണ്യ ചെന്നൈയിലായിരുന്നു താമസം. കേസിന്റെ വിചാരണ നടപടികള്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് തുടങ്ങേണ്ടതായിരുന്നു. ഇതിനായി കണ്ണൂരിലേക്ക് വരികയായിരുന്നു ശരണ്യ. ഇതിനിടെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ശരണ്യയെ അവശനിലയില്‍ കണ്ടെത്തിയത്. മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ചതാണെന്ന് ആശുപത്രിയിലേക്ക് എത്തിച്ചവരോട് ശരണ്യ പറഞ്ഞിരുന്നു. ശരണ്യയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2020 ഫെബ്രുവരി 17നാണ് കാമുകനൊപ്പം ജീവിക്കാനായി ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശരണ്യക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.



Post a Comment

0 Comments