തരിശുനിലങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് നിക്ഷേപകരെ ക്ഷണിക്കുന്നതായി മന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള വ്യവസായിക നിക്ഷേപത്തിന് സാധ്യത തെളിയുന്നുവെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. നിക്ഷേപക ഉച്ചകോടി വേദിയിലെത്തിയതായിരുന്നു മന്ത്രി. അതേസമയം, രണ്ടാം ദിവസത്തിലും കോടികളാണ് കമ്പനികൾ കേരളത്തിൽ വിവിധ പദ്ധതികളിൽ നിക്ഷേപിക്കുന്നതായി പ്രഖ്യാപിച്ചത്.
ആഗോള നിക്ഷേപക ഉച്ചകോടിയിൽ മലബാർ സിമന്‍റ്സും ടാറ്റാ ഗ്രൂപ്പിന കീഴിലുള്ള ആറ്റ്സൺ ഗ്രൂപ്പുമായി സഹകരിച്ച് ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങാൻ താൽപര്യ പത്രം ഒപ്പുവച്ചു. 100 ടണ്ണിൽ താഴെയുള്ള ബോട്ടുകൾ ആകും നിർമിക്കുക. ബോട്ടുകളുടെ കയറ്റുമതിയും ഇവിടെ നിന്ന് ലക്ഷ്യമിടുന്നുവെന്നും അറിയിച്ചു. ഇന്ന് തന്നെ കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം ആഗോള നിക്ഷേപക ഉച്ചകോടിയിൽ ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ച്ച മനുഷ്യ വിഭവ ശേഷിയാണ് കേരളത്തിലേക്ക് ആകർഷിച്ചതെന്ന് ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ ഷറഫുദീൻ ഷറഫ് പ്രഖ്യാപനത്തോടൊപ്പം പറഞ്ഞത്.
26 വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ മൂവായിരത്തോളം സംരംഭകരാണ് രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്‍വെസ്റ്റ് കേരളയുടെ പങ്കാളിരാജ്യങ്ങളാണ്.
ആസ്റ്റർ ഗ്രൂപ്പിന്‍റെ 850 കോടി രൂപയുടെ നിക്ഷേപം അടക്കം ഒട്ടേറെ കരാറുകൾ ഇന്നലെ ഒപ്പുവച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിക്ഷേപകരുമായി നടത്തിയ വിവിധ തലങ്ങളിലുള്ള കൂടിക്കാഴ്ചകളുടെ തുടർച്ച ഇന്നുണ്ടാകും. വൈകിട്ട് സംഗമം സമാപിക്കും.
Post a Comment