അവസാനമില്ലാത്ത കേന്ദ്ര അവഗണന: പോയിന്റ് ഓഫ് കോള്‍ പദവി നല്‍കുന്നതില്‍ കണ്ണൂര്‍ വിമാനത്താവളത്തിനെ വീണ്ടും അവഗണിച്ചു

 


കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന വീണ്ടും ആവർത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഡോ.ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര അവഗണന വ്യക്തമാക്കുന്ന മറുപടി ലഭിച്ചത്. ഉത്തരമലബാറില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് നിരവധി യാത്രക്കാരുളളത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പിഒസി വേണമെന്ന ആവശ്യം ഉന്നയിച്ചിട്ട് വര്‍ഷങ്ങളായി. കേന്ദ്രസഹമന്ത്രിയുടെ മറുപടിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ സമീപനമാണ് വ്യക്തമാകുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു. ഇറ്റലിയിലേക്കുള്ള വിമാനങ്ങള്‍ക്കായി കൊച്ചിന്‍ എയര്‍പോര്‍ട്ടിന് പകരം അമൃത്സര്‍ എയര്‍പോര്‍ട്ടിലേക്ക് പിഒസി മാറ്റുന്നതിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. നേരത്തേ ജയ്പൂരില്‍ നിന്ന് കണ്ണൂരിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ അഭ്യര്‍ത്ഥനയും കേന്ദ്രം നിരസിച്ചിരുന്നു. പോയിന്റ് ഓഫ് കോള്‍ പദവി ലഭിച്ചാല്‍ കണ്ണൂർ എയർപോർട്ടിന് വൻ കുതിച്ചു ചാട്ടം നടത്താൻ സാധിക്കും. പദവി ലഭിച്ചാല്‍ വിദേശ വിമാനക്കമ്ബനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസുകള്‍ നടത്താന്‍ കഴിയും. നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്ബനികള്‍ക്കു മാത്രമാണ് ഇവിടെ വിമാനസര്‍വീസ് നടത്താന്‍ അനുമതി. ഇവയ്ക്ക് ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ ലഭ്യമല്ലാത്തത് മൂലം യാത്രക്കാര്‍ കൂടുതല്‍ ഉണ്ടെങ്കിലും കണ്ണൂരില്‍ വിമാനസര്‍വീസുകള്‍ ആവശ്യമനുസരിച്ച്‌ നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02