ടൂറിസ്റ്റ് അന്തർവാഹിനി അപകടത്തിൽപ്പെട്ട് ആറ് മരണം. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ആറ് റഷ്യൻ പൗരന്മാരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട 39 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 19 പേർക്ക് പരിക്കേറ്റതായും നാല് പേരുടെ നില ഗുരുതരമാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള അഖ്ബർ അൽ-യൂം അറിയിച്ചു. അപകടത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ജനറൽ കോൺസൽ വിക്ടർ വോറോപേവിനെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഹുർഗദയിലാണ് അപകടം നടന്നത്. പവിഴപ്പുറ്റുകൾ നിരീക്ഷിക്കുന്നതിനായി 45 വിനോദസഞ്ചാരികളുമായി വെള്ളത്തിനടിയിലേക്ക് പോയ അന്തർവാഹിനിയാണ് തകർന്നത്.
പ്രാദേശിക സമയം ഇന്നലെ രാവിലെ 10:00 മണിയോടെയാണ് കരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വെച്ച് അപകടമുണ്ടായത്. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തിരക്കേറിയ വിനോദസഞ്ചാര നഗരമായ ഹുർഗദ ഈജിപ്തിലേക്കു വരുന്ന സന്ദർശകരുടെ ഒരു പ്രധാന കേന്ദ്രമാണ്
Post a Comment