ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ പരാതി ലഭ്യമായതിനെ തുടർന്ന് 01/04/2025 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് ബഹു.സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ ഡോ.ജിനു സഖറിയ ഉമ്മൻ അവർകളും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം ശ്രീമതി.അഡ്വ.സബിദാ ബീഗം അവർകളും കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളിൽ പരിശോധന നടത്തുകയുണ്ടായി. കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, കൊല്ലം, ICDS പ്രോഗ്രാം ഓഫീസർ, കൊല്ലം തുടങ്ങിയ വിവിധ വകുപ്പുദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകൾ, പരിശോധന സമയം അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിക്കുകയുണ്ടായി. പരിശോധനയിൽ പ്രസ്തുത യൂണിറ്റ് പ്രവർത്തന മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 3 വയസ്സു മുതൽ 6 വയസ്സുവരെയുളള കുട്ടികൾക്ക് നൽകുന്ന പോഷകാഹാരം നൽകുന്ന സ്ഥാപനത്തിൽ പ്രാഥമികമായ വൃത്തിയാക്കലുകൾ പോലും നടക്കുന്നില്ലായെന്നും സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ട അടിയന്തിര ഇടപെടലുകൾ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നത് അതീവഗുരുതരമായ വീഴ്ചയാണെന്നും മേൽ വിഷയത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ അറിയിക്കുകയുണ്ടായി. 29/06/2024-ാം തീയതിയിലെ 1083/A-2024-25 ഗവ.അനലിസ്റ്റിക് ലാബ് റിപ്പോർട്ട് പ്രകാരം, സ്ഥാപനത്തിൽ നിന്ന് വിതരണം നടത്തിയ ഭക്ഷ്യ വസ്തുക്കൾ(അമൃതംപെടി) unsafe ആണെന്ന് അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികൾ നാളിതുവരെയായിട്ടും തുടർനടപടികൾ ഒന്നും തന്നെ എടുത്തിട്ടില്ല എന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ ശനിയാഴ്ച പൊടിച്ച് മിക്സ് ചെയ്ത അമൃതംപൊടി നാലു ദിവസമായിട്ടും പായ്ക്ക് ചെയ്യാത്ത അവസ്ഥയിൽ ഇരിക്കുന്നതായും, സ്ഥാപനത്തിന്റെ മേൽക്കൂരയിൽ മാറാലകൾ പറ്റിപ്പിടിച്ചിരിക്കുന്നത് വൃത്തിയാക്കാതെ ഇരിക്കുന്നത് അനുവദനീയമല്ല എന്നും കമ്മീഷൻ അറിയിച്ചു. സ്റ്റോക്ക് ചെയ്തിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വർഷങ്ങളായി ഒരേ സ്ഥാപനത്തിൽ നിന്നാണ് ധാന്യങ്ങൾ വാങ്ങുന്നത് എന്നും കൃത്യമായ ഗുണനിലവാരം കാണുന്നില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ധാന്യങ്ങളുടെയും അമൃതംപൊടിയുടെയും സാമ്പിളുകൾ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധനയ്ക്കായി ശേഖരിക്കുകയുണ്ടായി. സ്ഥാപനത്തിന്റെ മേൽനോട്ട ചുമതലയുളള കുടുംബശ്രീയുടെ അധികാരികളെ ഭക്ഷ്യ കമ്മീഷൻ അംഗമായ അഡ്വ.സബിദാ ബീഗം നേരിട്ട് വിളിച്ചിട്ടും പരിശോധന കഴിഞ്ഞിട്ടും ആരും തന്നെ സ്ഥാപനത്തിൽ വന്നിട്ടില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം ഈ രീതിയിൽ മുന്നോട്ട് പോകുന്നത് ശരിയല്ലായെന്നും ശുചിത്വവും നിർമ്മാണവും സംബന്ധിച്ച സർക്കാർ മാനദണ്ഡം കൃത്യമായി പാലിച്ച് സ്ഥാപനം നടത്തേണ്ടതാണെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ സ്ഥാപന നടത്തിപ്പുക്കാരെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും ഭക്ഷ്യ കമ്മീഷൻ അറിയിച്ചു
WE ONE KERALA -NM
Post a Comment