ഏകപക്ഷീയം മതേതര വിരുദ്ധം വഖഫിൽ സിക്ക് മതവിശ്വാസി സുപ്രിം കോടതിയിൽ


വഖഫ് ഭേദഗതി നിയമത്തിൻ്റെ സാധുതയെ ചോദ്യം ചെയ്ത് സിഖ് മത വിശ്വാസി സുപ്രിം കോടതിയെ സമീപിച്ചു. ഗുഡ്ഗാവിലെ ഗുരുദ്വാര സിംഗ് സഭയുടെ പ്രസിഡന്റായ ദയാ സിംഗ് ആണ് സുപ്രിം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. മുസ്ലീങ്ങളല്ലാത്തവർ വഖഫുകളായി സ്വത്തുക്കള്‍ സമർപ്പിക്കുന്നതില്‍ നിന്ന് വിലക്കിയ ഭേദഗതിയെ പ്രത്യേകം എടുത്ത് പരാമർശിച്ച്‌ കൊണ്ടായിരുന്നു ഹരജി. മതപരമായ പരിധികള്‍ക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്താനുള്ള തന്റെ മൗലികാവകാശത്തെ ഭേദഗതികള്‍ ലംഘിക്കുന്നുവെന്ന് ദയാ സിംഗ് ഹരജിയില്‍ പറയുന്നു. ഇത് സിഖ് മൂല്യങ്ങളില്‍ അധിഷ്ഠിതവും ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടതുമാണ്. മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ വക്താവാണെന്നും വിവിധ സമൂഹങ്ങള്‍ക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നയാളാണ് താനെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. ഭേദഗതി നിയമം പ്രത്യക്ഷത്തില്‍ ഏകപക്ഷീയവും, ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മതേതര ധാർമ്മികതയ്ക്ക് വിരുദ്ധവുമാണ്. ഹിന്ദു, സിഖ് മത ട്രസ്റ്റുകള്‍ക്ക് താരതമ്യേന സ്വയംഭരണാധികാരമുള്ള നിയമപരമായ പദവി ഉള്ളപ്പോള്‍, വഖഫ് നിയമത്തിലെ ഭേദഗതികള്‍ വഖഫ് കാര്യങ്ങളില്‍ സർക്കാരിന്റെ മേല്‍നോട്ടം ഉണ്ടാകുന്നു. ഈ വ്യത്യസ്ത പരിഗണനയ്ക്ക് ഭരണഘടനാ ന്യായീകരണമില്ല. കൂടാതെ ആർട്ടിക്കിള്‍ 14 ലംഘിക്കുന്നു. വഖഫിന്റെ നടത്തിപ്പില്‍ കൂടുതല്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതിനാല്‍ ഈ നിയമം മുസ്ലീം സമൂഹത്തില്‍ വിവേചനപരമാണെന്നും ദയാ സിംഗ് വാദിച്ചു. വഖഫ് ഭേദഗതി നിയമം 2025 ചോദ്യം ചെയ്തുള്ള ഹർജികള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിഗണിക്കും.

Post a Comment

أحدث أقدم

AD01

 


AD02