മേപ്പാടി തൊള്ളയിരം കണ്ടി റിസോർട്ടിൽ ഷെഡ്‌തകർന്ന് യുവതി മരിച്ച സംഭവം;യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം.

 


വയനാട്:  വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം ആരോപിച്ചു. കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രത്യേക സംഘത്തെ വെച്ച്‌ അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് . 


ഹട്ട് തകര്‍ന്ന് വീണിട്ടും നിഷ്മയുടെ ശരീരത്തില്‍ ബാഹ്യ പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു തുള്ളി രക്തം പോലും പൊടിഞ്ഞിട്ടില്ല. പരിക്ക് മുഴുവന്‍ ആന്തരിക അവയവങ്ങള്‍ക്ക് ആയിരുന്നുവെന്ന് കുടുംബം പറയുന്നു. മരണ ശേഷം ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരും ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോകുന്നു എന്ന് പറഞ്ഞാണ് നിഷ്മ പോയത്. എന്നാല്‍ ടെന്റില്‍ അപകടത്തില്‍പെട്ടത് നിഷ്മ മാത്രമാണ്. കൂടെ പോയ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല, രക്ഷപ്പെടുത്താന്‍ പോയവര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ആരുടെ കൂടെയാണ് പോയത് എന്നും അറിയില്ല. ഇതില്‍ വ്യക്തത വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അന്നേ ദിവസം മൂന്ന് തവണ നിഷ്മ വിളിച്ചിരുന്നു. ഉച്ചയ്ക്ക് മുമ്പാണ് വിളിച്ചത്. പിന്നീട് ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. രാത്രി വിളിച്ചപ്പോള്‍ റേഞ്ച് ഇല്ലാത്തതിനാല്‍ വ്യക്തമായില്ല. 12.30-നായിരുന്നു അപകടം എന്നാണ് വിവരം. രാത്രി അവിടെ എന്താണ് സംഭവിച്ചത് എന്നറിയില്ല. ഒരപകടം ഉണ്ടാവുമ്പോള്‍ ഒരാള്‍ മാത്രം അതില്‍പ്പെടുകയില്ല, ഈ വിഷയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായി അന്വേഷണം നടത്തണം എന്നും കുടുംബം ആവശ്യപ്പെട്ടു.

മാത്രമല്ല, കൊലക്കുറ്റത്തിന് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസ് എടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഴയില്‍ പുല്ലുകൊണ്ട് മേഞ്ഞ ടെന്റില്‍ വെള്ളം കെട്ടി നിന്ന് ഭാരം കൂടി പൊട്ടിവീഴുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമകളുടെ വാദം. ഇത്ര സുരക്ഷിതമല്ലാത്ത ടെന്റ് എന്തിനാണ് താമസിക്കാന്‍ നല്‍കിയത്. ആ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, നിഷ്മയുടെ കുടുംബം ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post

AD01