ആഗോള കത്തോലിക്കാ സഭയുടെ തലവനായി ലിയോ പതിനാലാമൻ മാര്‍പാപ്പ അധികാരമേറ്റു. സ്ഥാനാരോഹണച്ചടങ്ങ് വത്തിക്കാനില്‍ തുടരുകയാണ്. വിശുദ്ധ പത്രോസിൻ്റെ കബറിടത്തില്‍ മാര്‍പാപ്പ പ്രാര്‍ഥിച്ചു. കുര്‍ബാന മധ്യേ ഇടയൻ്റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി. ദൈവ സ്നേഹത്തിൻ്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. ദൈവം നയിച്ച വഴിയില്‍ ഞാൻ നിങ്ങള്‍ക്കൊപ്പം നടക്കുന്നു. നിങ്ങളുടെ ഇടയില്‍ ഞാനൊരു സഹോദരനെപ്പോലെ വന്നു. സന്തോഷത്തിൻ്റേയും വിശ്വാസത്തിൻ്റേയും സേവകനാണ് ഞാൻ. വിശ്വാസികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ലോകത്ത് അക്രമും വെറുപ്പും മുറിവും കാണുന്നുവെന്നും പാവപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിലും സാഹോദര്യത്തിലും മുന്നോട്ട് പോകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. സെൻ്റ് പീറ്റേഴ്സ് ബസലിക്കയില്‍ ചടങ്ങില്‍ പങ്കെടുക്കാൻ ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി, ഇറ്റാലിയൻ പ്രധാനമന്തി ജോർജിയ മെലോണി അടക്കം നിരവധി ലോക നേതാക്കള്‍ വത്തിക്കാനില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തി. ആഗോള കത്തോലിക്കാ സഭയുടെ 267ാം അധ്യക്ഷനായി ഈ മാസം എട്ടിനാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ തെരഞ്ഞെടുത്തത്. പാപ്പല്‍ കോണ്‍ക്ലേവിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. തുടര്‍ന്നാണ് അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചത്.
WE ONE KERALA -NM
Post a Comment