തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ പദവി രാജിവയ്ക്കണമെന്ന നിലപാടുമായി കൂടുതൽ നേതാക്കൾ. രാഹുൽ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്‌തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കില്ലെന്നും പാർട്ടി നിലപാട് വൈകില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. രാജി സംബന്ധിച്ച് കോൺഗ്രസാണ് തീരുമാനം എടുക്കേണ്ടതെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ലൈംഗിക ചൂഷണ പരാതികളുടെ പരമ്പര നേരിടുന്ന രാഹുൽ മാങ്കുട്ടത്തിൽ നിയമസഭാംഗത്വം ഒഴിയാനായി കോൺഗ്രസിൽ വൻ സമ്മർദമുണ്ട്. എഴുതി നൽകിയ പരാതി ഇല്ലെങ്കിലും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവച്ചതായി കെ. മുരളീധരൻ പറഞ്ഞു. തുടർനടപടി വേണ്ട എന്നാണ് പാർട്ടി തീരുമാനിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം വന്ന ശബ്‌ദരേഖ പ്രശ്‌നത്തിൻ്റെ ഗൗരവം വർധിപ്പിച്ചു. അതിൻ്റെ ആധികാരികത പരിശോധിക്കണം. വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായ തീരുമാനം പാർട്ടി എടുക്കും. കുറ്റാരോപിതരെ സംരക്ഷിക്കില്ല. ആരോപണങ്ങൾ പാർട്ടി ഗൗരവത്തോടെ കാണുന്നു. ആർക്കും ആരെക്കുറിച്ചും മുൻകുട്ടിയുള്ള ധാരണയ്ക്ക് കഴിയില്ലല്ലോയെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ചില അസുഖങ്ങളുണ്ടെങ്കിൽ എങ്ങനെ മനസ്സിലാക്കും? രോഗം പുറത്തുവരുമ്പോഴല്ലേ മനസ്സിലാകൂ.
നല്ലൊരു ചെറുപ്പക്കാരനായി കണ്ടാണ് പാർട്ടി രാഹുലിനെ സ്ഥാനാർഥിയാക്കിയത്. അന്നത്തെ സാഹചര്യത്തിൽ തീരുമാനം ശരിയായിരുന്നു. ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾപോലും ഇത്തരം ഒരു വിവാദം പ്രതീക്ഷിച്ചില്ല. പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടാകുമ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് കൈകാര്യം ചെയ്യേണ്ടിവരും. പാർലമെൻ്ററി രംഗത്ത് കൂടുതൽ ചെറുപ്പക്കാർ കടന്നു വരണമെന്നായിരുന്നു പാർട്ടി തീരുമാനം. അതിന്റെ ഭാഗമായാണ് രാഹുലിനെ മത്സരിപ്പിച്ചതെന്നും കെ.മുരളീധരൻ പറഞ്ഞു.
Post a Comment