തോക്കിനെ തോൽപ്പിച്ച സമരവീര്യം; സഖാവ്‌ പുഷ്പന്റെ വേർപാടിന് ഇന്ന് ഒരാണ്ട്


കേരളത്തിലെ യുവജനപോരാട്ടത്തിന്‍റെ ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രമാണ് സഖാവ് പുഷ്പന്‍. വെടിയുണ്ടകള്‍ കൊണ്ട് തളരാത്ത വിപ്ലവ വീര്യത്തിന്‍റെ അവസാനവാക്ക്. സഖാവ്‌ പുഷ്പന്റെ വേർപാടിന് ഇന്ന് ഒരാണ്ട്.

കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പുഷ്പന്‍ പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്പന്‍ ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ ആശയത്തില്‍ വേരുറച്ചത്. സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു പുഷ്പന്‍. വീട്ടിലെ തുടരെയുള്ള പ്രയാസം മൂലം പഠനം പാതിവഴിയില്‍ നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പുഷ്പന്‍ സമരത്തില്‍ പങ്കെടുത്തത്.

1994 നവംബർ 25… യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായി. ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ തളര്‍ന്ന ശരീരവുമായി ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും സമ്മേളനങ്ങളില്‍ പലവട്ടമെത്തി.

മൂന്നു പതിറ്റാണ്ടുകാലം പാര്‍ട്ടി നേതാക്കളുടെ സ്നേഹത്തിന്‍റെയും പരിചരണത്തിന്‍റെയും തണലിലായിരുന്ന പുഷ്പനെ കണ്ണൂരിലെത്തുന്ന നേതാക്കള്‍ സന്ദര്‍ശിക്കുക എന്നും പതിവാണ്. പുഷ്‌പനെ കാണാൻ ചെഗുവേരയുടെ മകൾ അലിഡ ഗുവേര ഉൾപ്പെടെ അനേകായിരങ്ങൾ മേനപ്രത്തെ വീട്ടിലെത്തിയിരുന്നു.

ഡിവൈഎഫ്‌ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ തലശേരി ടൗണ്‍ഹാളിലാണ് ഒടുവിലെത്തിയത്. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍.

കൂത്തുപറമ്പ് രക്തസാക്ഷികൾ ഉയർത്തിയ മുദ്രാവാക്യങ്ങളാണ് മൂന്നു പതിറ്റാണ്ടിനിടയിൽ തിളക്കമാർന്നു നിൽക്കുന്നത്. അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ ഉയർന്ന പ്രതിഷേധാഗ്നിയാണ് എന്നും ജ്വലിച്ചു നിൽക്കുന്നത്. മാധ്യമങ്ങൾ എത്ര കള്ളക്കഥകൾ ഉണ്ടാക്കിയാലും അഴിമതിയില്ലാത്ത, വിദ്യാഭ്യാസ കച്ചവടം ഇല്ലാത്ത ഒരു ഭരണമാണ് എൽഡിഎഫ് നയിച്ചു കൊണ്ടിരിക്കുന്നത്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ വേർപാടിലും അവർ നൽകിയ ഊർജം നമ്മളെ നയിച്ചുകൊണ്ടേ ഇരിക്കുകയാണ്..



Post a Comment

أحدث أقدم

AD01