വാക്കുപാലിച്ച് തിരുവനന്തപുരം നഗരസഭ; ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ജോയിയുടെ അമ്മയ്ക്കുള്ള വീട് ഇന്ന് കൈമാറും

 



പറഞ്ഞ വാക്കുപാലിച്ച് തിരുവനന്തപുരം നഗരസഭ. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്കുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്ന് നിര്‍മിച്ച വീട് ഇന്ന് കൈമാറും. ചേര്‍ത്തുപിടിച്ച സര്‍ക്കാരിനും നഗരസഭയ്ക്കും ജോയിയുടെ അമ്മ മെല്‍ഗി നന്ദി അറിയിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെയാണ് റെയില്‍വേ കരാര്‍ തൊഴിലാളിയായ ജോയി മരണമടഞ്ഞത്. പിന്നീട് ജോയിയുടെ കുടുംബത്തെ ചേര്‍ത്തുപിടിക്കുകയായിരുന്നു സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും. ജോയിയുടെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം അന്ന് തീരുമാനിച്ചിരുന്നു. പിന്നാലെ സ്വന്തമായി വീടില്ലാത്ത അമ്മയ്ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് നഗരസഭയും പ്രഖ്യാപിച്ചു.ജോയിയുടെ അമ്മ താമസിക്കുന്ന മാരായമുട്ടത്തെ വീടിന് സമീപത്ത് തന്നെ ജില്ലാ പഞ്ചായത്ത് ഭൂമി കണ്ടെത്തി. മാര്‍ച്ച് 27-ന് തറക്കല്ലിട്ടു. വെറും ഏഴ് മാസം പിന്നിടുമ്പോള്‍, പറഞ്ഞ വാക്കുപാലിച്ച് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയ അഞ്ച് സെന്റ് ഭൂമിയിലാണ് തിരുവനന്തപുരം നഗരസഭ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചത്.




Post a Comment

أحدث أقدم

AD01