ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു..അലി ലാരിജാനിയുടെ പിൻഗാമിയായി മൊഹ്‌സെൻ റെസായിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേശകനാണ് റെസായി. ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ ആക്രമണം. ആണവനിലയത്തിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആണവനിലയത്തിന് സമീപം മിസൈൽ പതിച്ചതായാണ് റിപ്പോർട്ടുകൾ
അതിനിടെ ഇസ്രയേലിനെതിരെ പരസ്യനിലപാടുമായി നാറ്റോ സഖ്യകക്ഷിയായ തുർക്കി രംഗത്തെത്തി. മേഖലയെ ഇസ്രയേൽ നാശത്തിലേക്ക് നയിക്കുന്നെന്ന് തുർക്കി പ്രസിഡന്റ് രജബ് ത്വയിബ് എർദോഗൻ കുറ്റപ്പെടുത്തി. ഇറാനിലെ യുദ്ധം അർത്ഥശൂന്യവും നിയമവിരുദ്ധവും തെറ്റായതുമാണെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന യുദ്ധത്തെ തുർക്കി ശക്തമായി അപലപിക്കുന്നുവെന്നും ഗസ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചെന്നും ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണം സ്ഥിതിഗതികൾ വഷളാക്കിയെന്നും എർദോഗൻ പറഞ്ഞു.ഇറാൻ യുദ്ധത്തിനിടയാക്കിയത് ഇസ്രയേലിന്റെ പ്രകോപനപരമായ നിലപാടുകളും പദ്ധതികളാണെന്ന് എർദോഗൻ കുറ്റപ്പെടുത്തി. ഇതാദ്യമായാണ് നാറ്റോ സഖ്യകക്ഷിയായ തുർക്കി ഇസ്രയേലിനെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കണമെന്ന എർദോഗൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാത്തതിൽ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പ്രവാസികളുടെ പേര് യുഎഇ പുറത്തുവിട്ടു. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലയാണ് അനുശോചനം അറിയിച്ചു. യുഎഇ യിൽ പെരുന്നാൾ നമസ്കാരത്തിന് ഈദ് ഗാഹുകൾ വേണ്ടെന്ന് മതകാര്യമന്ത്രാലയം. ഇറാൻ ആക്രമണങ്ങൾ കണക്കിലെടുത്താണ് നമസ്കാരം പള്ളികളിൽ മാത്രമാക്കാനുള്ള ഉത്തരവ്.
.jpg)




Post a Comment