ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരന്‍ അറസ്റ്റിൽ



ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്തില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. അസമില്‍ നിന്ന് നാല് പേര്‍ കൂടി പിടിയിലായി. വിപ്രോയിലെ സീനിയര്‍ എഞ്ചിനീയറാണ് ബിഷ്വദ്വീപ് ദാസ്. ഭൂട്ടാനില്‍ നിന്ന് അനധികൃതമായി വാഹനങ്ങള്‍ എത്തിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കുകയാണ് ചെയ്യന്നത്. കേരളത്തില്‍ നിന്ന് 15 കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രമുഖ വ്യവസായികള്‍, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് മുഖ്യ സൂത്രധാരന്‍ പിടിയിലായിരിക്കുന്നത്. ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നാണ്  ഇയാളെ പിടികൂടിയത്. ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് നിയമ പ്രശ്നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണം. ഭൂട്ടാന്‍ പൗരന്റെ വാഹനം ഇന്ത്യയില്‍ എത്തിക്കുന്നതിന് മുന്‍പ് ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ഡി രജിസ്ട്രേഷന്‍ നടത്തണം. അതിനുശേഷം NOC നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കൂ. എന്നാല്‍ ഇതുവരെ ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ എസ്യുവി ലക്ഷ്വറി വാഹനങ്ങള്‍ ഡി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍.  150ഓളം വാഹനങ്ങളാണ് ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയത്. ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്യുവികള്‍,  മഹീന്ദ്ര-ടാറ്റ ട്രക്കുകള്‍ എന്നിവ അടക്കമാണ് ഇന്ത്യയിലേക്ക് കടത്തിയത്. റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണ് രാജ്യത്തേക്ക് എത്തിയത്.





Post a Comment

أحدث أقدم

AD01