തിരുവനന്തപുരം കന്യാകുളങ്ങരയിൽ സ്കൂൾ വിദ്യാർഥിനിയെ കുത്തിപരുക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിൽ. വട്ടപ്പാറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം കണിയാപുരത്ത് കാർ ഉപേക്ഷിച്ച പ്രതി സഹദ് ബന്ധുവിന്റെ കൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പ്രതിയെ പിടിയിലായത്. നെടുമങ്ങാട് പനവൂർ സ്വദേശിയാണ് പിടിയിലായ സഹദ്. എന്തിനാണ് പെൺകുട്ടിയെ അക്രമിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല . പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ കുത്തിപരുക്കേൽപ്പിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചുതന്നെയായിരുന്നു ആക്രമണം നടന്നത്. വീട്ടിൽ നിന്നും ടെക്സ്റ്റ് ബുക്ക് വാങ്ങാനായി പുറത്തേക്കിറങ്ങിയ കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മുഖത്തും മുതുകിനും കുത്തേറ്റ പെൺകുട്ടിയുടെ മുതുകിലെ മുറിവ് ആഴത്തിലുള്ളതാണെന്നാണ് പ്രാഥമിക വിവരം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി.





0 Comments