തൃശൂർ തൃപ്രയാറിൽ കാറിലുള്ളവരെ ആക്രമിച്ച് ലക്ഷങ്ങളുടെ കുഴൽപ്പണം കവർന്ന കേസിലെ പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കൈപ്പമംഗലം സ്വദേശി ശർമയാണ് ഇരിഞ്ഞാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. കവർച്ചാ സംഘത്തിൽ ഉള്ളവരെ മുഴുവൻ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. ഈ മാസം 19ന് രാത്രിയാണ് രൂപയ്ക്ക് പകരം ഡോളർ നൽകാമെന്ന് കബളിപ്പിച്ച് പട്ടാമ്പി വിളയൂരിലെ കോൺഗ്രസ് പഞ്ചായത്തംഗം മുഹമ്മദ് റാഫി ഉൾപ്പെടുന്ന സംഘത്തെ കവർച്ചാസംഘം തൃപ്രയാറിലേക്ക് വിളിച്ചു വരുത്തുന്നത്. തുടർന്ന് ഇവരെ മുളകുപൊടി സ്പ്രേ ചെയ്ത് അക്രമിച്ച് പണം കൈക്കലാക്കി ഇന്നോവ കാറിൽ കടന്നു കളയുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ തന്നെ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ വലപ്പാട് നിന്ന് കണ്ടെത്തിയിരുന്നു. കാർ വാടകയ്ക്ക് എടുത്തത് കൈപ്പമംഗലം സ്വദേശി ശർമയുടെ നേതൃത്വത്തിലാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെയാണ് ഇന്ന് പുലർച്ചയോടെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. മുൻപ് തൃപ്രയാറിൽ താമസിച്ചിരുന്ന രഞ്ജിത്തും ശർമ്മയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് നിഗമനം. കവർച്ചാ സംഘത്തിൽ എട്ടുപേരോളം ഉണ്ടായിരുന്നതായും അന്വേഷണസംഘം പറയുന്നു. സംഘത്തിലെ പ്രധാനിയായ രഞ്ജിത്തിന് വയനാട്ടിൽ സമാനമായ കേസ് നിലവിലുണ്ട്. കവർച്ച ചെയ്ത പണം രഞ്ജിത്തിന്റെയും മറ്റു സംഘാംഗങ്ങളുടെയും പക്കലാണ് എന്നാണ് ശർമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇവർ ജില്ല വിട്ടുപോയേക്കാം എന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.





0 Comments