തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം. വിദ്യാബാലകൃഷ്ണന് പിന്നാലെ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ക്കും വ്യാജ ഫോണ്‍കോളുകള്‍ വന്നതായാണ് വിവരം. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉന്നത പദവികള്‍ വാഗ്ദാനം ചെയ്താണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വ്യാജ ഫോണ്‍കോളുകള്‍ വന്നത്. കോടികളാണ് ഇതിന് പ്രതിഫലമായി തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.വയനാട് എംപിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നിന്നാണെന്ന് അവകാശപ്പെട്ടായിരുന്നു നേതാക്കള്‍ക്ക് കോളുകള്‍ ലഭിച്ചത്. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയായി പരിഗണിക്കാമെന്നുമായിരുന്നു വാഗ്ദാനം. ജൂലൈ പത്തിനാണ് തനിക്ക് വ്യാജ ഫോണ്‍കോള്‍ ലഭിച്ചതെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നിന്നും തനിക്ക് താൽപര്യമുള്ള എംഎൽഎയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നായിരുന്നു വാഗ്ദാനം. വ്യാജ കോളാണെന്ന് ആദ്യം തന്നെ മനസ്സിലാക്കിയെന്നും ഇക്കാര്യം അപ്പോൾ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനെ അറിയിച്ചുവെന്നും ഡീന്‍ പ്രതികരിച്ചു.
ഒരു എംപി തന്ന നമ്പരാണെന്നാണ് ഫോണ്‍ വിളിച്ചയാള്‍ അവകാശപ്പെട്ടത്. രാജ്കുമാര്‍ എന്നാണ് പേര് പറഞ്ഞത്. എംപി ആരാണെന്ന് ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വിദ്യാ ബാലകൃഷ്ണന് മനസിലായിരുന്നു. തുടര്‍ന്ന് ആ എംപിയെ വിളിച്ചപ്പോള്‍ ഒരാള്‍ വിളിച്ച് നമ്പര്‍ വാങ്ങിയതായി അറിഞ്ഞുവെന്ന് വിദ്യ പറയുന്നു. തുടര്‍ന്ന് വിദ്യാ ബാലകൃഷ്ണന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.




0 Comments