തനിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ പലപ്പോഴും ബെഞ്ചിലിരിക്കേണ്ടി വരുന്നതിന്റെയും ബാറ്റിങ്ങിൽ സ്ഥിരതയില്ലെന്നുള്ള വിമർശനങ്ങളോടും ആയിരുന്നു താരത്തിന്റെ മറുപടി. സ്വന്തം ഇഷ്ടപ്രകാരം ക്രിക്കറ്റ് കളിക്കുമെന്നും ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ലെന്നും സഞ്ജു പറഞ്ഞു. ട്വന്റി-20 ലോകകപ്പിന് മുൻപുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കുറിച്ച് ആകുലപ്പെടുന്നത് നിർത്താൻ താൻ തീരുമാനിച്ചിരുന്നതായി താരം വ്യക്തമാക്കി.
ടീമിലിടം കിട്ടാൻ ഇവിടെ ഒരു മത്സതം തന്നെ നടക്കുന്നുണ്ട്. എന്നാൽ ആ മത്സരപ്പാച്ചിലുകളുടെ ഭാഗമാകാൻ എനിക്ക് താല്പര്യമില്ല. സ്വന്തം ഉൾവിളികളെ തുടർന്നും വിശ്വസിക്കും. എനിക്ക് കളി ആസ്വദിക്കണം എന്ന് മാത്രമാണ് ആഗ്രഹം. ദൈവാനുഗ്രഹത്താൽ ഒരുപാട് കാര്യങ്ങൾ കൈവരിക്കാനായി. ഇപ്പോൾ എനിക്ക് 31 വയസുണ്ട്, കുറച്ചു വർഷങ്ങൾ കൂടി ഇനി മുന്നിലുണ്ട്.
എന്റെ സ്വന്തം ഇഷ്ടപ്രകാരമാകും ഞാൻ കളിക്കുക. എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും പറയേണ്ട കാര്യമില്ല, താരം ഒരു അഭിമുഖത്തിൽ പറഞ്ഞു. ഞാൻ കളിക്കുകയും കളി ആസ്വദിക്കുകയും ചെയ്യും. ഞാൻ ഒരു നല്ല സഹതാരമായിരിക്കും, എന്നെ ആവശ്യമുള്ളപ്പോഴെല്ലാം ടീമിനെ പിന്തുണയ്ക്കും. അതെല്ലാം ഞാൻ ചെയ്യുക എന്റെ രീതിയിലാകും.2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതേയില്ലെന്ന് പറഞ്ഞ സഞ്ജു ഒരു ഘട്ടത്തിൽ ടീമിൽ പോലും ഉണ്ടായിരുന്നില്ലെന്നും അങ്ങനെയുള്ളപ്പോൾ എനിക്ക് എങ്ങനെ 2028ലേക്ക് പ്ലാൻ ചെയ്യാൻ കഴിയുമെന്നും ചോദിച്ചു. ഞാൻ ഉണ്ടെങ്കിൽ, ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ അതിന്റെ വഴിക്കുതന്നെ വരും. മറിച്ചായാലും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കും. ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല, സഞ്ജു കൂട്ടിച്ചേർത്തു.
ഈ വർഷമാദ്യം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ തുടർച്ചയായി മൂന്ന് അർധസെഞ്ചറികൾ നേടി സഞ്ജു ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു. എന്നാൽ അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോമില്ലായ്മയെ തുടർന്ന് പിന്നീട് നടന്ന സിംബാബ്‌വെ പര്യടനത്തിൽ താരത്തിന് ഇടംലഭിച്ചില്ല.







0 تعليقات