കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മിപ്രിയ്‌ക്കെതിരായ കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ലക്ഷ്മിപ്രിയയുടെ പരാതിയില്‍ അന്‍സിബയെ ജയിലില്‍ ഇടുമെന്ന് എസ്‌ഐ രേഷ്മ ഭീഷണിപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ലക്ഷ്മിപ്രിയ പൊലീസ് സ്റ്റേഷനില്‍ വെച്ച് എസ്ഐയുടെ സാന്നിദ്ധ്യത്തില്‍ അന്‍സിബയെ ചോദ്യം ചെയ്‌തെന്നും അന്‍സിബയെ നിയമവിരുദ്ധമായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി തടഞ്ഞുവെച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ഭീഷണിപ്പെടുത്തി സ്റ്റേഷന്‍ റെക്കോര്‍ഡ്‌സില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും അന്‍സിബയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി രേഖകള്‍ തയ്യാറാക്കി ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പത്തോളം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും വനിതാ സെല്‍ എസ്ഐ എന്നിവർക്കെതിരെ കേസെടുത്തത്. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവര്‍ക്കെതിരായ അൻസിബയുടെ പരാതിയിൽ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്‍സിബയെ തൃപ്പൂണിത്തുറ വനിത സെല്ലില്‍ നിയമവിരുദ്ധമായി തടഞ്ഞു വച്ചു, സ്റ്റേഷന്‍ രേഖയില്‍ അന്‍സിബയെകൊണ്ട് മാപ്പ് എഴുതി ഒപ്പിടിയിച്ചു, പിന്നീട് അതില്‍ പ്രതികള്‍ക്ക് വേണ്ടി അന്‍സിബ അറിയാതെ തിരുത്തല്‍ വരുത്തിയെന്നാണ് അന്‍സിബയുടെ പരാതി. പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയിരുന്നെങ്കിലും കേസില്‍ കഴമ്പില്ലെന്നായിരുന്നു പൊലീസ് വാദം അതിന് ശേഷമാണ് അന്‍സിബ കോടതിയെ സമീപിച്ചത്.




0 Comments