സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരനുമായിരുന്ന ഡോക്ടർ എം പി പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം എന്നിവയുടെ പ്രധാന ആസൂത്രകനായിരുന്നു. നാലാംലോക വാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ 2004 ൽ CPIM-ൽ നിന്ന് പുറത്താക്കിയിരുന്നു.തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി 18നാണ് എം പി പരമേശ്വരന്റെ ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം റഷ്യയിൽ മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങിൽ പിഎച്ച്ഡി നേടി. 1957 മുതൽ 1975 വരെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നു. കമ്യൂണിസ്റ്റ് പാർടിയുമായുള്ള ബന്ധത്തെ തുടർന്ന് ജോലി രാജിവെച്ചു.
പരമേശ്വരൻ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. തുടർന്ന് 2004-ൽ അദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ശാസ്ത്രപ്രചാരകരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ പീപ്പിൾ സയൻസ് നെറ്റ്‍വർക്കിന്റെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ സാക്ഷരതാ പ്രസ്ഥാനം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
എകെജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇഎംഎസിന്റെ കഥാപാത്രമായും എം പി പരമേശ്വരൻ അഭിനയിച്ചു. ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. മാർക്സിസ്റ്റ് ആശയങ്ങളെയും ശാസ്ത്രീയ ചിന്തയെയും സാമൂഹിക വികസനത്തെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധിയായ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.



.gif)


0 تعليقات