ഇരിക്കൂർ: രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച ഇരിക്കൂർ പുഴ മെലിഞ്ഞുണങ്ങിയിരിക്കുന്നു. മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ മാറിയിരിക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണലും എക്കലും ഇരിക്കൂർ പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തിയിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതു കാരണം പുഴയിൽ കുറ്റിക്കാടുകൾ വളരുകയും പുഴയുടെ ആഴം കുറയുകയും ചെയ്തു. വെള്ളമില്ലാത്ത ഇരിക്കൂർ പുഴയിൽ കാടും പുല്ലും പടർന്നിരിക്കുകയാണ്. രണ്ടു പ്രളയങ്ങളിലായി ഒട്ടേറെ വീട്ടുകാരെ വെള്ളത്തിൽ മുക്കിയ പുഴയാണിത്. വേനലിൽ വരണ്ടുണങ്ങുകയും മഴ തുടങ്ങിയാൽ സംഹാര താണ്ഡവമാടുകയുമാണ് സമീപ വർഷങ്ങളിലെ പതിവ്. കാലവർഷത്തിന് മുൻപ് ബാവലിയടക്കമുള്ള പുഴകളിൽ ശുചീകരണം നടന്നെങ്കിലും ഇരിക്കൂറിൽ അതുണ്ടായില്ല.പുഴയിൽ നിറഞ്ഞ മാലിന്യങ്ങളും കാടുപടലങ്ങളും മഴക്കാലത്തിനു മുൻപേ നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ശക്തമായ ആവശ്യം. സമീപപ്രദേശങ്ങളിൽ നിന്ന് വീടുകളിലേയും കടകളിലേയും വീട് നിർമ്മാണ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും കല്യാണ മാലിന്യങ്ങളും അറവ് മാലിന്യങ്ങളും തള്ളുമ്പോൾ പഞ്ചായത്ത് അധികൃതർ നോക്കുകുത്തികളായി മാറുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇരിക്കൂർ പുഴയുടെ സമീപത്ത് മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായതിനാൽ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയായിരിക്കുകയാണ് ഈ പ്രദേശം. ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ സ്കൂളുകളിലേക്ക് പുഴ കടക്കുന്ന ഈ വഴി ഇന്ന് മാലിന്യങ്ങൾ കാരണം തെരുവുനായ്ക്കളുടെ ശല്യവും ദുർഗന്ധവും കൊണ്ട് വീർപ്പുമുട്ടുകയാണ്. ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു വഴിയിലൂടെയുള്ള യാത്ര അതീവ ദുസ്സഹമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടുകൂടി ഏട്ടക്കയം, നിലാമുറ്റം ഭാഗങ്ങളിൽ പുഴ ഗതി മാറി ഒഴുകി മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട മണൽത്തിട്ടകൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ടെന്ന് കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഷൈമ അറിയിച്ചു. ഇരിക്കൂർ പഞ്ചായത്തും കൂടാളി പഞ്ചായത്തും സംയുക്തമായി പുഴ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത് ടീച്ചർ അറിയിച്ചു. ഇരിക്കൂർ എന്ന കൊച്ചു പട്ടണത്തിന് ഇനിയൊരു പ്രളയം കൂടി താങ്ങാനുള്ള കരുത്തില്ല. മുന്നാം പ്രളയമുണ്ടാവുകയാണെങ്കിൽ ഇരിക്കൂർ പുഴ വീണ്ടും കരകവിഞ്ഞ് ഒഴുകുമോയെന്ന ഭീതിയിലാണ് പരിസരവാസികൾ.
ഇരിക്കൂർ: രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച ഇരിക്കൂർ പുഴ മെലിഞ്ഞുണങ്ങിയിരിക്കുന്നു. മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ മാറിയിരിക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണലും എക്കലും ഇരിക്കൂർ പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തിയിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതു കാരണം പുഴയിൽ കുറ്റിക്കാടുകൾ വളരുകയും പുഴയുടെ ആഴം കുറയുകയും ചെയ്തു. വെള്ളമില്ലാത്ത ഇരിക്കൂർ പുഴയിൽ കാടും പുല്ലും പടർന്നിരിക്കുകയാണ്. രണ്ടു പ്രളയങ്ങളിലായി ഒട്ടേറെ വീട്ടുകാരെ വെള്ളത്തിൽ മുക്കിയ പുഴയാണിത്. വേനലിൽ വരണ്ടുണങ്ങുകയും മഴ തുടങ്ങിയാൽ സംഹാര താണ്ഡവമാടുകയുമാണ് സമീപ വർഷങ്ങളിലെ പതിവ്. കാലവർഷത്തിന് മുൻപ് ബാവലിയടക്കമുള്ള പുഴകളിൽ ശുചീകരണം നടന്നെങ്കിലും ഇരിക്കൂറിൽ അതുണ്ടായില്ല.പുഴയിൽ നിറഞ്ഞ മാലിന്യങ്ങളും കാടുപടലങ്ങളും മഴക്കാലത്തിനു മുൻപേ നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ശക്തമായ ആവശ്യം. സമീപപ്രദേശങ്ങളിൽ നിന്ന് വീടുകളിലേയും കടകളിലേയും വീട് നിർമ്മാണ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും കല്യാണ മാലിന്യങ്ങളും അറവ് മാലിന്യങ്ങളും തള്ളുമ്പോൾ പഞ്ചായത്ത് അധികൃതർ നോക്കുകുത്തികളായി മാറുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇരിക്കൂർ പുഴയുടെ സമീപത്ത് മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായതിനാൽ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയായിരിക്കുകയാണ് ഈ പ്രദേശം. ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ സ്കൂളുകളിലേക്ക് പുഴ കടക്കുന്ന ഈ വഴി ഇന്ന് മാലിന്യങ്ങൾ കാരണം തെരുവുനായ്ക്കളുടെ ശല്യവും ദുർഗന്ധവും കൊണ്ട് വീർപ്പുമുട്ടുകയാണ്. ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു വഴിയിലൂടെയുള്ള യാത്ര അതീവ ദുസ്സഹമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടുകൂടി ഏട്ടക്കയം, നിലാമുറ്റം ഭാഗങ്ങളിൽ പുഴ ഗതി മാറി ഒഴുകി മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട മണൽത്തിട്ടകൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ടെന്ന് കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഷൈമ അറിയിച്ചു. ഇരിക്കൂർ പഞ്ചായത്തും കൂടാളി പഞ്ചായത്തും സംയുക്തമായി പുഴ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത് ടീച്ചർ അറിയിച്ചു. ഇരിക്കൂർ എന്ന കൊച്ചു പട്ടണത്തിന് ഇനിയൊരു പ്രളയം കൂടി താങ്ങാനുള്ള കരുത്തില്ല. മുന്നാം പ്രളയമുണ്ടാവുകയാണെങ്കിൽ ഇരിക്കൂർ പുഴ വീണ്ടും കരകവിഞ്ഞ് ഒഴുകുമോയെന്ന ഭീതിയിലാണ് പരിസരവാസികൾ.