സിൽവർലൈനിൽ എന്തെങ്കിലും പ്രശ്‌നം ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെങ്കിൽ, ജനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ ഡിപിആർ ആണ് മാറ്റുകയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിന്റെ 'തെളിനീരൊഴുകും നവകേരളം', 'നല്ല മണ്ണ്' പദ്ധതി സംയോജിത പരിപാടി, 'ഞങ്ങളും കൃഷിയിലേക്ക്' എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം കൊഴുമ്മലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാറ്റമില്ലാത്ത ഒറ്റ കാര്യം മാറുന്നു എന്നുള്ളത് മാത്രമാണ്. ഡിപിആർ ഇരുമ്പുലക്കയാണെന്നാണ് ചിലർ ധരിച്ചുവെച്ചിരിക്കുന്നത്. സിൽവർലൈൻ ഡിപിആറും അതിന് അപ്പുറത്തുള്ള കാര്യങ്ങളും പ്രായോഗിക പ്രവർത്തനത്തിന്റെ ഭാഗമായാണ് നിർണ്ണയിക്കപ്പെടുക. ഒരു പ്രൊജക്ടിൽ ആദ്യം എഴുതി വെച്ച മുഴുവൻ കാര്യങ്ങളും നൂറുശതമാനം അതേപടി നടക്കണം, അത് മാറ്റാൻ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റാതെ നിൽക്കണം എന്ന ഒരു തെറ്റിദ്ധാരണയും ഉണ്ടാവേണ്ടതില്ല. തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളോടൊപ്പം നിൽക്കുന്ന ഗവൺമെൻറ്, ജനങ്ങൾക്കുപരിയായ, ജനങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നം സൃഷ്ടിക്കുന്ന, ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
ഒരു ജനതയേും ഒരു പാവപ്പെട്ടവനേയും ഏതെങ്കിലും ഒരു മനുഷ്യനേയും അപകടത്തിൽപ്പെടുത്തിയിട്ടുള്ള ഒരു സിൽവർലൈനും കേരളത്തിലുണ്ടാവില്ല. ഈ സർക്കാർ കേരളത്തോട് പ്രതിബദ്ധതയുള്ള, ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാറാണ്. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ആരെയും ഒഴിപ്പിക്കുകയുള്ളൂ. അല്ലാതെ ഒഴിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് ആധികാരികമായി തന്നെ പറയുന്നു. അതുകൊണ്ട് ഒരു മനുഷ്യനെയും ഇതിന് എതിരായി തിരിക്കാൻ സാധിക്കില്ല. കള്ളക്കഥ പറഞ്ഞ്, പ്രചാരവേല നടത്തി വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കെ റെയിൽ നടപ്പിലാകുമ്പോൾ ഇന്ത്യയ്ക്ക് മാതൃകയാവുന്ന 50 വർഷങ്ങൾക്കപ്പുറത്തെ വളർച്ചയാണ് നാം നേടാൻ പോവുന്നതെന്നും മന്ത്രി പറഞ്ഞു. തെളിനീരൊഴുകും പദ്ധതിയുടെ ഭാഗമായി കൊഴുമ്മൽ മുണ്ട്യയ്ക്ക് സമീപത്തെ തോടിന്റെ ഇരുകരകളിലും 1300 ചതുരശ്ര അടിയിൽ കയർ ഭൂവസ്ത്രം വിരിച്ച് രാമച്ചം വെച്ചുപിടിപ്പിക്കുന്നതിന് മന്ത്രി തുടക്കം കുറിച്ചു. പഞ്ചായത്തിലെ രണ്ട് മുതിർന്ന കർഷകർക്ക് നെൽവിത്തും രണ്ട് കുട്ടികൾക്ക് പച്ചക്കറി തൈകളും മന്ത്രി നൽകി. ഗ്രാമപഞ്ചായത്തിൽ കാർഷിക രംഗത്തെ പുനരുദ്ധരിക്കാനുതകുന്ന 22 പദ്ധതികൾ 20 കോടി അടങ്കൽ പ്രതീക്ഷിക്കുന്ന ഒരു പ്രോഗ്രാമായാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തരിശുരഹിത പാടങ്ങൾ, മണ്ണ് പരിപോഷണം, ജലസംരക്ഷണം, തോടുകളുടെ അറ്റകുറ്റപണി, തടയണ നിർമ്മാണം, മത്സ്യം വളർത്തൽ, മൃഗസമ്പത്ത് വർധിപ്പിക്കൽ, ക്ഷീരകർഷകർക്ക് മുന്നോട്ടുവരാനുള്ള പദ്ധതികൾ, എല്ലായ്‌പ്പോഴും എല്ലായിടത്തും പച്ചക്കറി എന്നിവ ഇതിനെ ഭാഗമാണ്. ചടങ്ങിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ വി ലേജു, വൈസ് പ്രസിഡൻറ് ടി ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം വി അപ്പുക്കുട്ടൻ, ജില്ലാ പഞ്ചായത്തംഗം എം രാഘവൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി ശ്യാമള, സി ബാലകൃഷ്ണൻ, എ ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം പി പങ്കജാക്ഷി, ഗ്രാമപഞ്ചാത്തംഗം സി പ്രിയ, പഞ്ചായത്ത് സെക്രട്ടറി വി പി സന്തോഷ് കുമാർ, കൃഷി ഓഫീസർ കെ ജയരാജൻ നായർ, പി ജിതിൻ, പി രമേശൻ, പി ശശിധരൻ മാസ്റ്റർ, കെ ഇ മുകുന്ദൻ മാസ്റ്റർ, എ വി ബാലൻ മാസ്റ്റർ, ഇ പി രതീശൻ എന്നിവർ സംസാരിച്ചു.