ജർമ്മൻകാരനായ അക്ഷരസ്‌നേഹി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ 'ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്‌മെന്റ് ഓഫ് കംപോണൻറ്‌സ്'എന്ന സ്വപ്നപദ്ധതി 4.34 കോടി രൂപ ചെലവഴിച്ചാണ് യാഥാർഥ്യമാക്കിയത്. മലയാളത്തിലെ ആദ്യവർത്തമാനപത്രം പിറന്ന ഇല്ലിക്കുന്ന് ബംഗ്ലാവ് മലയാള ഭാഷയെയും സംസ്‌കാരത്തെയും മാധ്യമ ചരിത്രത്തെയും അടുത്തറിയാനുള്ള അറിവ് പകരുന്നതോടൊപ്പം ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശ ഭാഷ കുതുകികളായ ചരിത്രവിദ്യാർഥികൾക്കും പ്രയോജനപ്പെടും.
ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും. 2.13 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 2.21 കോടി രൂപയ്ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. പദ്ധതിയുടെ ഭാഗമായി സ്റ്റോറിലൈൻ ക്രിയേഷൻ, കണ്ടന്റ് ആൻഡ് ഗ്രാഫിക് ക്രിയേഷൻ, ഓഡിയോ അഡ്രസ് സിസ്റ്റം, വൈദ്യുതീകണം, ഫയർ അലാറം സിസ്റ്റം, എ.വി എക്‌സിപീരിയൻസ് (ഹാർഡ് വെയർ ആൻഡ് സോഫ്റ്റ് വെയർ ഇന്റഗ്രേഷൻ) എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്.