കണ്ണൂർ: അധ്യാപകർക്ക് ശമ്പളം നൽകാതെയും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ മതിയായ ഫണ്ട് അനുവദിക്കാതെയും പിണറായി സർക്കാർ പൊതുവിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാത്ത പതിനായിരത്തോളം അധ്യാപകർക്ക് മൂന്ന് വർഷമായി ശമ്പളം ലഭിക്കുന്നില്ല. രണ്ടായിരത്തി അഞ്ഞൂറിലധികം ഗവ. പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് ഹെഡ്മാസ്റ്ററുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ വകയിൽ സർക്കാർ മതിയായഫണ്ട് നൽകാത്തതിനാൽ ഹെഡ്മാസ്റ്റർമാർ കടക്കെണിയിലായിരിക്കുകയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും അനുവദിക്കുക , പങ്കാളിത്ത പെൻഷൻ പിൻവലിക്കുക , ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക , ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി വി.മണികണ്ഠൻ മുഖ്യഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ , കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.വി. ജ്യോതി , ജില്ല സെക്രട്ടറി ഇ.കെ.ജയപ്രസാദ് , ട്രഷറർ സി.വി.എ ജലീൽ ,രാധാകൃഷ്ണൻ മാണിക്കോത്ത് , എം.കെ.അരുണ , സി.എം.പ്രസീത , വി.വി.പ്രകാശൻ , പി.പി.ഹരിലാൽ , എ.കെ.ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.