കളിക്കുന്നതിനിടെ അലുമിനിയം കലത്തിനുള്ളിൽ 3 വയസ്സുകാരൻ അകപ്പെട്ടു. ആംബുലൻസിൽ അഗ്നിരക്ഷാ സേന ഓഫിസിൽ എത്തിച്ച കുട്ടിയെ അരമണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി. പാമ്പാടി മീനടം പൊത്തൻപുറം ഭാഗത്ത് ഇളംപള്ളിൽ രാധിക- രഞ്ജിത്ത് ദമ്പതികളുടെ മകൻ നീരജാണ് (3) കലത്തിൽ അകപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്കു 12.30 നായിരുന്നു സംഭവം. കളിക്കുകയായിരുന്ന നീരജ് അടുക്കള ഭാഗത്തുണ്ടായിരുന്ന വലിയ അലുമിനിയം കലത്തിനുള്ളിൽ കയറിയിരുന്നു. പിന്നീട് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ കുട്ടി ഭയന്ന് കരഞ്ഞു. കിടപ്പ് രോഗിയെ പരിചരിക്കുന്നതിനു പഞ്ചായത്ത് പാലിയേറ്റീവ് ആരോഗ്യ പ്രവർത്തകർ ഈ സമയം പ്രദേശത്തുണ്ടായിരുന്നു.വീട്ടുകാരും പാലിയേറ്റീവ് നഴ്സ് സൂസൻ, ആശാവർക്കർ ഷീല, ആംബുലൻസ് ഡ്രൈവർ ജിജിമോൻ മുണ്ടിയാക്കൽ എന്നിവരും കുട്ടിയെ പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടത്ത് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. കലം മുറിച്ച് കുട്ടിയെ പുറത്തെടുക്കുന്നതിനുള്ള സജ്‌ജീകരണങ്ങൾ സ്റ്റേഷൻ ഓഫിസർ വി.വി. സുവികുമാറും സഹപ്രവർത്തകരും ഒരുക്കി.ഈ സമയം ആംബുലൻസിൽ അഗ്നിരക്ഷാ സേന ഓഫിസിൽ നീരജിനെ എത്തിച്ചു. അമ്മ രാധികയും ആരോഗ്യ പ്രവർത്തകർക്കും ഒപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കുട്ടിയുടെ വലതുകാൽ മടങ്ങിയ നിലയിലും ഇടതുകാൽ ഉടക്കിയ നിലയിലുമായിരുന്നു. കലത്തിനുള്ളിൽ കയ്യിട്ട് ഉദ്യോഗസ്ഥർ കുട്ടിയുടെ ഇടതുകാൽ മടക്കി. പിന്നീട് കുട്ടിയെ ചേർത്തുപിടിച്ചു കലം പിന്നിലേക്കു വലിച്ച് കുട്ടിയെ പുറത്തെത്തിച്ചു. ആംബുലൻസിൽത്തന്നെ കുട്ടിയെയും അമ്മയെയും വീട്ടിലെത്തിച്ചാണ് ആരോഗ്യ പ്രവർത്തകർ മടങ്ങിയത്.