ഇനി മുതൽ പൊതുജനാരോഗ്യ നിയമലംഘനങ്ങൾക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങളും ആരോഗ്യപ്രവർത്തകർ കണ്ടെത്തി അറിയിക്കണം. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ആശാ വർക്കർമാർ നിലവിൽ വീടുകളിൽനിന്ന് ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരെയായിരിക്കും നിയമലംഘനങ്ങൾ റിപ്പോർട്ടുചെയ്യാനും ചുമതലപ്പെടുത്തുക. പല നിയമലംഘനങ്ങളും ചിലപ്പോഴൊക്കെ മൂടിവെക്കാറുണ്ട്. ഇത് തടയുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഗാർഹികപീഡനം, ശൈശവവിവാഹം, ബാലാവകാശലംഘനം, ബാലവേല, മുതിർന്ന പൗരന്മാർക്കെതിരേയുള്ള അതിക്രമങ്ങൾ, ഭിന്നശേഷിക്കാർ നേരിടുന്ന നിയമലംഘനങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തേണ്ടത്.