ബെംഗളൂരു: മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 18 വയസ്സായി കുറയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് കർണാടക സർക്കാർ. പ്രായപരിധി കുറച്ചുകൊണ്ടുള്ള കരട് ചട്ടത്തിനെതിരെ വ്യാപക എതിർപ്പായിരുന്നു ഉയർന്നു വന്നത്. ഇതോടെയാണ് നിർദിഷ്ട ഭേദഗതി പിൻവലിച്ച് മദ്യം വാങ്ങാനുള്ള പ്രായപരിധി 21 വയസായി നിലനിർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
പ്രായപരിധി കുറക്കാനുള്ള തീരുമാനത്തിനെതിരെ പൊതുജനങ്ങളും വിവിധ സംഘടനകളും മാധ്യമങ്ങളും രംഗത്ത് വന്നിരുന്നതായി കർണാടക എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. 1965ലെ കർണാടക എക്‌സൈസ് നിയമത്തിലെ സെക്ഷൻ 36(1)(ജി) പ്രകാരം 18 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് വിലക്കുന്നുണ്ട്. ഇത് മറികടന്നാണ് പ്രായപരിധി 18 ആക്കി ചുരുക്കാൻ തീരുമാനിച്ചത്.
ആക്ടിലെയും ചട്ടങ്ങളിലെയും പ്രായവുമായി ബന്ധപ്പെട്ട വൈരുദ്ധ്യം നീക്കം ചെയ്യുന്നതിനായി സർക്കാർ വ്യക്തമാക്കി. പ്രായപരിധി 18 ആയി ഭേദഗതി ചെയ്ത കരട് വിജ്ഞാപനം ജനുവരി 9 നാണ് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനായി 30 ദിവസത്തെ സമയവും നൽകിയിരുന്നു.