പെയിന്റിംഗ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാവ് ടിപ്പറിടിച്ച് മരിച്ചു. തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ടുകാവിലാണ് സംഭവം. പെരുകാവ് വട്ടവിള വൈക്കൽ അനീഷ് ഭവനിൽ അനിക്കുട്ടന്റെ മകൻ ആദർശാണ് (24) മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെയാണ് സംഭവം.
വട്ടവിള ഭാഗത്ത് നിന്ന് പെയിന്റിംഗ് ജോലിക്കിടെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് വാടക വീടായ മഞ്ചാടി ഭാഗത്തേക്ക് ബൈക്കിൽ പോകവേ എതിരെ വരുകയായിരുന്ന ടിപ്പർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആദർശിനെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. മാതാവ് : ജയ. ഭാര്യ : രേവതി. മകൾ : അവേദ്യ ആദർശ്.