കുട്ടികളുടെ ലഹരി ഉല്‍പ്പന്ന ഉപയോഗത്തിനെതിരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 'ദി ട്രാപ്പ്' ഹ്രസ്വചിത്രം നിരവധി പേരെ ആകർഷിക്കുന്നു. പുതു തലമുറയുടെ മനസിനെ തൊടുന്ന ഈ കുഞ്ഞു സിനിമ ലഹരിയെന്ന കെണിയുടെ നിഗൂഡ വഴികൾ വെളിപ്പെടുത്തുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്‌കെയുടെയും സഹകരണത്തോടെ സ്‌കൂളുകളില്‍ നടത്തുന്ന ഫൈന്‍ ട്യൂണ്‍ പഠന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ചിത്രം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക് അടിമപ്പെടുകയും അതില്‍ ഒരു കുട്ടി മാത്രം പൊലീസിന്റെ പിടിയിലാകുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലാകുന്ന കുട്ടിയുടെ അവസ്ഥയാണ് ദി ട്രാപ്പ് പറയുന്നത്. കൂടാതെ രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ചിത്രം. ശരിയായ രീതിയില്‍ ബോധവല്‍ക്കരണം ലഭിക്കാത്തതും മോശം കുടുംബാന്തരീക്ഷവും തുറന്ന് സംസാരിക്കാന്‍ വീട്ടില്‍ ഇടമില്ലാത്തതും കുട്ടികളെ ലഹരി മരുന്നിന്റെ അടിമകളാക്കുമെന്ന സന്ദേശവും ചിത്രം പങ്കുവെക്കുന്നു. ദേഷ്യമല്ല സ്‌നേഹമാണ് കുട്ടികള്‍ ആഗ്രഹിക്കുന്നതെന്നും അതിലൂടെ മാത്രമെ വിദ്യാര്‍ഥികളെ നേര്‍പാതയിലേക്ക് കൊണ്ടുവരാനാകൂവെന്ന പൊതുബോധം സൃഷ്ടിക്കാനും ഈ ഹ്രസ്വചിത്രം ശ്രമിക്കുന്നു.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടക്കുന്ന ഫൈണ്‍ ട്യൂണ്‍ പരിപാടിക്ക് ചിറക്കല്‍ രാജാസ് എച്ച് എസ് എസിലും മികച്ച പ്രതികരണം ലഭിച്ചു. പങ്കെടുത്ത കുട്ടികളെല്ലാം വ്യക്തമായ ലക്ഷ്യവുമായാണ് ക്ലാസില്‍ നിന്നും മടങ്ങിയത്. പരിപാടി പാപ്പിനിശ്ശേരി എഇഒ പി വി വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ എസ് പ്രശാന്ത് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈ ഐ പി ട്രെയിനര്‍ ജിതിന്‍ ശ്യാം ക്ലാസെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ പി കെ സുധ, ബി പി സി കെ പ്രകാശന്‍, ഐ ആന്‍ഡ് പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഇ കെ സജീര്‍, സി കെ മഞ്ജു എന്നിവര്‍ സംസാരിച്ചു.