ചെറുപുഴ: മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴയിലേക്ക് വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ചെറുപുഴ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്തെ ശുചിമുറിക്ക് സമീപത്തും വയക്കര വില്ലേജ് ഓഫിസിന്റെ പിൻഭാഗത്തുമാണു മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ കെട്ടിടാവശിഷ്ടങ്ങളും പുഴതീരത്താണു നിക്ഷേപിക്കുന്നത്.മഴക്കാലത്ത് ഇവ ഒഴുകി പുഴയിലെത്തും. കണ്ണൂർ- കാസർകോട് ജില്ലകളിൽ നിന്നുമുള്ള ആയിരക്കണക്കിനാളുകൾ അലക്കാനും കുളിക്കാനും മറ്റും എത്തുന്നത് തേജസ്വിനിപ്പുഴയിലാണ്. ഇതിനുപുറമേ ഒട്ടേറെ കുടിവെള്ള പദ്ധതിയും പുഴ തീരത്ത് പ്രവർത്തിക്കുന്നുണ്ട്. ചില വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണു രാത്രികാലങ്ങളിൽ പുഴ തീരത്തു കൊണ്ടുവന്നു തള്ളുന്നതെന്ന ആക്ഷേപവും ശക്തമാണ്.തേജസ്വിനിപ്പുഴ ഏറ്റവുമധികം മലിനമാകുന്നത് ചെറുപുഴ ഭാഗത്തു വച്ചാണ്. പുഴയുടെ സമീപത്തു പ്രവർത്തിക്കുന്ന സർക്കാർ മദ്യവിൽപന ശാലയിൽ നിന്നു മദ്യം വാങ്ങുന്നവരിൽ ഏറെയും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പുഴയിലേക്കാണ്. മദ്യകുപ്പികൾക്ക് പുറമെ വെള്ളകുപ്പികളും ഭക്ഷണം കൊണ്ടുവരുന്ന ക്യാരി ബാഗുകളെല്ലാം ഒഴുകിയെത്തുന്നത് തേജസ്വിനിപ്പുഴയിലാണ്.മാലിന്യം തള്ളുന്നത് തടയാൻ അധികൃതരുടെ ഭാഗത്തു നിന്നു ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഈ സ്ഥിതി തുടർന്നാൽ തേജസ്വിനിപ്പുഴ തീരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറാൻ ഇനി അധികം സമയം വേണ്ടി വരില്ല. പുഴ തീരത്തു മാലിന്യം തള്ളുന്നവർക്കു എതിരെ കർശന നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം
.