കാസർകോട്
പള്ളിക്കര :: ഗൾഫിലെ വ്യാപാരിയും പൂച്ചക്കാട് സ്വദേശിയുമായ സിഎം അബ്ദുൽ ഗഫൂറിന്‍റെ മരണത്തിൽ അടിമുടി ദുരൂഹത. വീട്ടിലെ 612 പവൻ സ്വർണ്ണവും കാണാനില്ല. ദുരൂഹതയെ തുടർന്ന് കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കഴിഞ്ഞ 14 ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂറിനെ (55) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഹൃദയസ്തംഭനം മൂലമാണ് മരണം എന്ന് കരുതി ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്നു ഗഫൂറിന്‍റെ മൃതദേഹം കബറടക്കുകയായിരുന്നു. അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന 612 പവൻ കാണാതായി കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. സംഭവത്തിൽ വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ മന്ത്രവാദിനിയായ യുവതിയെക്കുറിച്ചും ആരോപണം ഉയർന്നിരുന്നു.
മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹമ്മദ് മുസമ്മിൽ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ അനുമതി ലഭിച്ചാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പോലീസ് സർജന്‍റെയും ആർഡിഓയുടെയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.