വസ്ത്രം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്‌ത് കായംകുളം സ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ.ആലപ്പുഴയിലാണ് സംഭവം. കേസിലെ ഒന്നാം പ്രതിയായ ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽ സജന സലീമാണ് (41) കായംകുളം പൊലീസിന്റെ പിടിയിലായത്. സജനയുടെ ഭർത്താവ് അനസ് ഒളിവിലാണ്. ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്.സമ്പന്നരുമായി പരിചയപ്പെട്ട ശേഷം ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാദ്ഗാനം നൽകിയായിരുന്നു ദമ്പതികളുടെ തട്ടിപ്പ്. ബൽഹോത്രയിൽ നിന്ന് വസ്ത്രം ഇറക്കുമതി ചെയ്‌ത് മൊത്തവ്യാപാരത്തിൽ നിന്ന് കിട്ടുന്ന ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പലരെയും വഞ്ചിച്ചിരുന്നു. ആദ്യം കൃത്യമായി ലാഭ വിഹിതം നൽകി സമ്പന്നരുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് കൂടുതൽ തുകവാങ്ങി മുങ്ങും. ഇതാണ് ഇവരുടെ രീതി.കായംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗം മാവേലിമറ്റം തൈപ്പറമ്പിലെ വാടകവീട്ടിൽ നിന്നാണ് സജനയെ അറസ്‌റ്റ് ചെയ്തത്. സജനക്കെതിരെ കായംകുളം, ചങ്ങനാശേരി കോടതികളിൽ ചെക്ക് തട്ടിപ്പ് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.